ഒരു ഡോളറിന് 1.35 ലക്ഷം റിയാൽ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതിനെ തുടർന്ന് കറൻസിയിൽ നിന്ന് നാലു പൂജ്യങ്ങൾ വെട്ടിമാറ്റി പണപ്പെരുപ്പത്തിനെ ചെറുക്കാൻ ഇറാൻ നീക്കം തുടങ്ങി. 10,000 റിയാൽ ഇതോടെ ഇനി വെറും ഒരു റിയാൽ ആകും. ഇതിനുള്ള അനുമതി ഇറാന്റെ പാർലമെന്റ് കേന്ദ്രബാങ്കിന് നൽകിയിട്ടുണ്ട്.
മൂന്നുവർഷംകൊണ്ടാണ് മാറ്റം പ്രാബല്യത്തിൽ വരുത്തുക. അതുവരെ പഴയ 10,000 റിയാലും പുതിയ 1 റിയാലും ഒരേസമയം പ്രചാരത്തിലുണ്ടാകും. 3 വർഷം കഴിഞ്ഞ് പഴയ കറൻസി പൂർണമായും ഒഴിവാക്കും. നിയന്ത്രണാതീതമായ പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനും, സാധനങ്ങൾ വാങ്ങുമ്പോൾ ജനങ്ങൾ മില്യന്റെയും ബില്യന്റെയും കണക്കുകൾ പറയേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് പൂജ്യം വെട്ടുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം.
കറൻസിയിൽ നിന്ന് നാലു പൂജ്യം ഒഴിവാക്കാൻ ഇറാന്റെ ഇക്കണോമിക് കമ്മിഷൻ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ അനുമതി നൽകിയിരുന്നു. ഡോളറിനെതിരെ റിയാൽ നേരിടുന്ന കനത്ത മൂല്യത്തകർച്ച മറികടക്കുക എന്നതും പുതിയ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണ്.
പണപ്പെരുപ്പം കുത്തനെ ഉയർന്നതിനാൽ ഇറാനിൽ നിലവിൽ 10,000 റിയാലാണ് പ്രാഥമിക കറൻസി യൂണിറ്റ്. ഈ 10,000ൽ നിന്ന് നാല് പൂജ്യങ്ങൾ വെട്ടിമാറ്റുന്നതിലൂടെ കറൻസി വിനിമയം എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും ചെറിയ തുക ഇനി 10,000 എന്നതിന് പകരം 1 റിയാൽ ആയതിനാൽ ഇടപാടുകൾ ലളിതമാകും.
10,000 റിയാൽ ഇനി 1 റിയാൽ
1 റിയാൽ = 100 ഖെറാൻ
മൂല്യം നഷ്ടപ്പെട്ടതിനാൽ വൻതോതിൽ കറൻസികൾ അച്ചടിക്കേണ്ടിവന്നത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പൂജ്യം ഒഴിവാക്കി മൂല്യം ക്രമീകരിച്ചതിലൂടെ അച്ചടിയും ചെലവും കുറയ്‌ക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ, ഡോളറിനെതിരായ കറൻസി മൂല്യത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇതൊന്നേ മതിയാകൂവെന്ന് വിദഗ്ധർ കരുതുന്നില്ല. പണപ്പെരുപ്പ നിയന്ത്രണത്തിന് സാമ്പത്തിക നയപരമായ കൃത്യമായ നടപടികളാണ് ആവശ്യമായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
2018ൽ ഇറാനും യുഎസും തമ്മിലുള്ള ആണവ ഉടമ്പടി പാളിയതിനെ തുടർന്ന് യുഎസ് ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതോടെയാണ് റിയാലിന്റെ മൂല്യത്തകർച്ച വേഗതയാർജിച്ചത്.
2015ൽ 1 ഡോളറിന് = 32,000 റിയാൽ
2018ൽ ഉപരോധങ്ങൾക്ക് ശേഷം = 1.35 ലക്ഷം റിയാൽ
ഔദ്യോഗിക നിരക്ക് ഇപ്പോഴും 1 ഡോളറിന് = 42,000 റിയാൽ
വിപണി മൂല്യം ഇപ്പോൾ ≈ 11.15 ലക്ഷം റിയാൽ
2018 മുതൽ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 90%ലേറെയാണ് ഇടിഞ്ഞത്. പണപ്പെരുപ്പം ഇപ്പോൾ 38.7% ആണ് (2025 മേയ് കണക്കുകൾ പ്രകാരം). ഇന്ത്യയിൽ ഇത് ഏകദേശം 3% മാത്രമാണ്. ഉപരോധങ്ങളും രാഷ്‌ട്രീയ സംഘർഷങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ദൈനംദിന ഇടപാടുകളിൽ ഇറാൻ ജനങ്ങൾ 10 റിയാലിന് പകരം “ടൊമൻ” എന്ന പേരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ, കറൻസിയുടെ ഔദ്യോഗിക പേര് റിയാൽ തന്നെയായിരിക്കും തുടരണം എന്നതാണ് ഇക്കണോമിക് കമ്മിഷന്റെ ശുപാർശ.കറൻസിയിൽ നിന്ന് പൂജ്യം ഒഴിവാക്കുന്നത് ഇറാൻ മാത്രം ചെയ്ത നടപടി അല്ല.
സിംബാബ്‌വേ — 10 പൂജ്യങ്ങൾ വെട്ടി (10 ബില്യൺ → 1 ഡോളർ)
തുർക്കി (2005) — 6 പൂജ്യങ്ങൾ വെട്ടി ലിറയുടെ മൂല്യം പുനഃക്രമീകരിച്ചു
ഇറാൻ കറൻസിയിൽ നിന്ന് പൂജ്യങ്ങൾ വെട്ടി കറൻസി സംവിധാനം ലളിതമാക്കാനും പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്‌ക്കാനും ശ്രമിക്കുന്നു. പക്ഷേ, മൂല്യത്തകർച്ച തടയാനും വിലവർധന നിയന്ത്രിക്കാനും ഇതിന് പുറമെ ശക്തമായ സാമ്പത്തിക നയങ്ങളാണ് ആവശ്യമായതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.











