ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനര്‍ നീക്കം ചെയ്തുവെന്ന പുതിയൊരു വിവാദം ഉണ്ടായിരിക്കുന്നു. ‘ഐ ലവ് മുഹമ്മദ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നത്. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും അരങ്ങേറി. ഗുജറാത്തിലെ ഗോദ്രയില്‍ ചിലര്‍ അക്രമങ്ങള്‍ നടത്തുകയും ചെയ്തു.
കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പോലും ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിച്ചു എന്നു പറഞ്ഞാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ എന്താണ് കാണ്‍പൂരില്‍ സംഭവിച്ചതെന്ന് ഇക്കൂട്ടര്‍ മറച്ചുപിടിക്കുകയാണ്. കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് ചില മതമൗലികവാദികള്‍ കാണ്‍പൂരിലെ രാവത്പൂരില്‍ ‘ഐ ലൗ മുഹമ്മദ് ‘ എന്ന ബോര്‍ഡ് സ്ഥാപിച്ചത്. നബിയുടെ ജനനവും മരണവും ഒരുമിച്ച് ആചരിക്കുന്ന പരിപാടിയുടെ ഭാഗമായി ചിലര്‍ ഇങ്ങനെയൊരു ബാനര്‍ സ്ഥാപിക്കുകയായിരുന്നുവെന്നും, ഇതിനുമുന്‍പ്
ഇങ്ങനെയൊരു പരിപാടി നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നു. പ്രാദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചെറിയ സംഘര്‍ഷമുണ്ടാവുകയും, പോലീസ് ഇടപെട്ട് ബോര്‍ഡ് മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ പ്രശ്നം പരിഹരിക്കപ്പെട്ടു.
എന്നാല്‍ പിറ്റേ ദിവസം പ്രകോപിതരായ ചില മുസ്ലിം യുവാക്കള്‍ സംഘം ചേര്‍ന്ന് ഹിന്ദുക്കളുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെയാണ് ഇങ്ങനെ ചെയ്തതെന്ന് സംഭവത്തിന്റെ പേരില്‍ കേസെടുത്ത പോലീസ് പറയുന്നു. ‘ഐ ലൗ മുഹമ്മദ്’ പോസ്റ്റര്‍ സ്ഥാപിച്ചതിനല്ല, പ്രതികള്‍ സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്. എന്നാല്‍ തങ്ങളുടെ പ്രവാചകനെ അപമാനിച്ചു എന്ന രീതിയിലാണ് രാജ്യത്തുടനീളം പ്രചാരണം നടന്നത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഗുജറാത്തിലെ ഗോദ്രയിലേക്ക് ഒരുപാട് ദൂരമുണ്ട്. എന്നിട്ടും അവിടെ അക്രമങ്ങള്‍ നടന്നത് ഇതിന്റെ ആസൂത്രിത സ്വഭാവം വ്യക്തമാക്കുന്നുണ്ട്. വ്യാപകമായ കലാപത്തിനാണ് അണിയറയില്‍ ശ്രമം നടന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
മതത്തിന്റെ പേരില്‍ അന്യമത വിദ്വേഷം പ്രചരിപ്പിക്കുകയും, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പരിപാടികള്‍ നടത്തുക, ഇതിനെതിരെ അധികൃതര്‍ നടപടിയെടുത്താല്‍ അത് മതവിദ്വേഷവും ഫാസിസവുമൊക്കെയായി ചിത്രീകരിക്കുക. ഇതാണ് കുറേക്കാലമായി ഉത്തര ഭാരതത്തില്‍ പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. എന്തിന്റെ പേരിലാണെങ്കിലും മതപരവും ജാതീയവുമായ കലഹങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം വ്യാപകമാണ്. ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ കലാപം കുത്തിപ്പൊക്കാന്‍ പോയതിനാണല്ലോ മലയാളിയായ മതതീവ്രവാദി സിദ്ധിക് കാപ്പന്‍ പിടിയിലായത്. അന്വേഷണ ഏജന്‍സികള്‍ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്യുമ്പോള്‍ അക്രമികള്‍ ഇരവാദം ഉന്നയിക്കുന്ന രീതിയാണുള്ളത്. ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.
രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, മതപരമായ പരിപാടികള്‍ നടത്താനും സ്വാതന്ത്ര്യമുണ്ട്. ഇതിന് ആരും എതിരല്ല. പക്ഷേ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ മതവിശ്വാസത്തിന്റെ ഭാഗമായി പരിഷ്‌കൃത സമൂഹത്തിന്
കാണാനാവില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇസ്ലാമിക മതമൗലികവാദികള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. തങ്ങളുടെ മതം ഇതിനൊക്കെ അനുവാദം നല്‍കുന്നുണ്ടെന്ന മട്ടിലായിരുന്നു ഇക്കൂട്ടര്‍ പ്രകോപനപരമായി പെരുമാറിയിരുന്നത്. മുസ്ലിം വോട്ടുബാങ്കിനെ ഭയന്ന് അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. ഭീകരവാദികള്‍ പോലും ഇതുവഴി രക്ഷപ്പെട്ടു പോയ സംഭവമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സാഹചര്യത്തിന് മാറ്റം വന്നു. മതത്തിന്റെ പേരില്‍ മതമൗലികവാദം പ്രചരിപ്പിക്കുകയും, മത വിഭാഗീയത സൃഷ്ടിക്കുകയും ചെയ്താല്‍ അതിനെതിരെ കര്‍ശനമായ നടപടികള്‍ എടുക്കാന്‍ തുടങ്ങി. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. ഇത് സഹിക്കാനാവാത്ത ചിലരാണ് ഇപ്പോള്‍ നബിയുടെ പേരില്‍ പോസ്റ്ററുമായി ഇറങ്ങിത്തിരിച്ചു കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്നത്. ഇത് അനുവദിക്കാനാവില്ല. ജനങ്ങള്‍ സത്യം മനസ്സിലാക്കുക തന്നെ ചെയ്യും.
















