കഴിഞ്ഞ തലമുറകളിലെ കേരളീയ കര്‍ണാടക സംഗീതജ്ഞരില്‍ ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ളത് കേരളത്തിന്റെ ‘ഗുരുപ്രമുഖന്‍’ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മാവേലിക്കര വേലുക്കുട്ടി നായരെ ആണ്. മൃദംഗവാദനത്തിന്റെ നൂതനഭംഗികളിലേയ്‌ക്ക് എന്നെ വാത്സല്യപൂര്‍വ്വം ആനയിച്ച ഗുരുനാഥന്‍ തിരുവനന്തപുരം സുരേന്ദ്രന്‍, പിന്നീട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ട്രിച്ചി ആകാശവാണി നിലയത്തില്‍ ജോലി ചെയ്യുമ്പോള്‍ സാധകം പുനരാരംഭിക്കാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും മൃദംഗവായനയിലെ കണക്കുകളുടെ സങ്കീര്‍ണ്ണത പലപ്പോഴും ലളിതമായി ഇഴപിരിച്ച് പറഞ്ഞു തരികയും ചെയ്തിരുന്ന ബി. ഹരികുമാര്‍ എന്നിവരുടെ ഗുരുവായിരുന്നു വേലുക്കുട്ടി നായര്‍. വേലുക്കുട്ടിനായരുടെ ഗുരുവായിരുന്ന മൃദംഗ മാന്ത്രികന്‍ പാലക്കാട് മണിഅയ്യരുടെ കീഴിലാണ് പിന്നീട് തിരുവനന്തപുരം സുരേന്ദ്രന്‍ ഉന്നത പരിശീലനം നേടിയതും.
ഞാന്‍ എംഎ വിദ്യാര്‍ത്ഥിയായിരിക്കേ തിരുവനന്തപുരത്ത് കാര്‍ത്തിക തിരുനാള്‍ സഭയില്‍ അദ്ദേഹം ചില കോരുവകള്‍(മൃദംഗത്തിലും പാട്ടിലുമൊക്കെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ സൂചനകളാണ് കോരുവകള്‍ എന്ന് ലളിതമായി പറയാം) മാത്രമുപയോഗിച്ച് അതിമനോഹരമായ ഒരു തനിയാവര്‍ത്തനം വായിച്ചിരുന്നു. അന്ന് സദസിലുണ്ടായിരുന്ന ഞാന്‍ അദ്ദേഹത്തെ കനമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങിയത് ഇന്നും കണ്ണു നിറയ്‌ക്കുന്ന ഓര്‍മ്മയാണ്.
തിരുവനന്തപുരം ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു റിക്കാര്‍ഡിങ്ങിനു വന്ന വേലുക്കുട്ടി നായര്‍ സാറിനെ സ്റ്റേഷന്‍ ഡയറക്ടറുടെ മുറിയില്‍ വെച്ച് ഞാന്‍ യാദൃഛികമായി കണ്ടുമുട്ടി. അന്യ സംസ്ഥാനക്കാരനായിരുന്ന ഡയറക്ടറോട് എന്റെ ശിഷ്യനാണ് ഇയാള്‍ എന്ന് അദ്ദേഹം പറഞ്ഞത് എന്നെ എത്രയാണ് അഭിമാനഭരിതനാക്കിയത് എന്ന് പറയാനാകില്ല.
ആകാശവാണി അഖിലേന്ത്യ മത്സരത്തില്‍ ഞാന്‍ മിശ്ര ചാപ്പു താളത്തില്‍ വായിച്ച തനിയാവര്‍ത്തനം സുരേന്ദ്രന്‍ മാഷ് ആണ് കരുതലോടെ സെറ്റ് ചെയ്ത് പരിശീലിപ്പിച്ചത്. അതു കേട്ട്, തനി തഞ്ചാവുര്‍ ബാണിയില്‍ (പാലക്കാട് മണി അയ്യര്‍ ഭഃഗിയുടെ പരകോടിയിലെത്തിച്ച ബാണി) ഒരാള്‍ വായിച്ചിട്ടുണ്ട് എന്ന് വേലുക്കുട്ടി നായര്‍ സാര്‍ അഭിപ്രായം പറഞ്ഞതായി സുരേന്ദ്രന്‍ മാഷ് എന്നോട് പറഞ്ഞതും എനിയ്‌ക്ക് ഏറെ അഭിമാനകരമായിരുന്നു.
മാവേലിക്കര ദ്വന്ദങ്ങളായിരുന്ന കൃഷ്ണന്‍കുട്ടി നായരും വേലുക്കുട്ടി നായരും സഹോദരന്‍മാരാണെന്ന് ഏറെക്കാലം ഞാന്‍ വിചാരിച്ചു പോന്നിരുന്നു. പലരും ഇങ്ങനെയാണ് ധരിച്ചിരുന്നതും. വേലുക്കുട്ടി നായര്‍ തഞ്ചാവൂര്‍ ബാണിയും കൃഷ്ണന്‍കുട്ടി നായര്‍ പുതുക്കോട് ബാണിയോട് സാദൃശ്യം പുലര്‍ത്തുന്ന സ്വന്തം രീതിയുമാണ് പിന്തുടര്‍ന്നത് എന്നും പറഞ്ഞു തന്നത് എന്റെ ഗുരുനാഥന്‍ തിരുവനന്തപുരം സുരേന്ദ്രനാണ്.
മാവേലിക്കരയ്‌ക്ക് തൊട്ടടുത്ത് ചെട്ടികുളങ്ങര നെടുമ്പുറത്തു വീട്ടിലാണ് 1926 ഒക്‌റ്റോബര്‍ രണ്ടാം തീയതി വേലുക്കുട്ടി നായരുടെ ജനനം. പിതാവ് മുതുകുളം കുമാര പിള്ളയായിരുന്നു ആദ്യ ഗുരു. തഞ്ചാവൂരു പോയി മൃദംഗത്തില്‍ ഉപരിപഠനം നടത്തിയ മലയാളി വിദ്വാന്‍മാരുടെ ആദ്യ തലമുറയെ ആണ് കുമാര പിള്ള പ്രതിനിധീകരിക്കുന്നത്. ചെറിയ മൃദംഗത്തില്‍ ചില നടകളും പരിമിതമായ ചൊല്‍ക്കെട്ടുകളും ശ്രവണസുഭഗതയോടെ വായിക്കുന്ന അന്നത്തെ രീതി സ്വായത്തമാക്കാന്‍ വേലുക്കുട്ടി നായര്‍ക്ക് വളരെ വേഗം സാധിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മൃദംഗ പരിശീലനവും തുടര്‍ന്ന വേലുക്കുട്ടി നായര്‍ ചെറിയ കച്ചേരികള്‍ക്കു വായിച്ചുണ്ടാക്കുന്ന കാശുപയോഗിച്ച് ഇടയ്‌ക്കിടെ പാലക്കാട് മണി അയ്യരുടെ അടുത്തു നിന്നും മൃദംഗാഭ്യസനം തുടര്‍ന്നു. ഉമയാള്‍പുരം ശിവരാമനും പാലക്കാട് രഘുവും അക്കാലത്ത് വേലുക്കുട്ടി നായരുടെ സതീര്‍ത്ഥ്യരായിരുന്നു.
1959-ല്‍ സ്വാതി തിരുനാള്‍ സംഗീത കോളേജിലെ ആദ്യ മൃദംഗ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് വേലുക്കുട്ടി നായരുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. ഗുരു എന്ന രീതിയിലുള്ള അനുഭവവും അപഗ്രഥന പാടവവും കച്ചേരി കലാകാരന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാകാന്‍ വേലുക്കുട്ടി നായരെ ഒട്ടല്ല സഹായിച്ചത്. കേരളത്തിലെ സംഗീത കോളേജുകള്‍ക്ക് പിന്‍തുടരാന്‍ കാര്യക്ഷമവും പ്രായോഗികവുമായ മൃദംഗ പാഠ്യക്രമം രൂപീകരിച്ചതും പ്രായോഗികമായി പരീക്ഷിച്ചതും അദ്ദേഹത്തിന്റെ മികച്ച നേട്ടങ്ങളില്‍ പെടുന്നു.
1982-ല്‍ മൃദംഗ വിഭാഗം മേധാവിയായി വിരമിക്കുന്നതു വരെ അദ്ദേഹം ഔപചാരികമായി അദ്ധ്യാപനം തുടര്‍ന്നു. കുറച്ചു കാലം വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം അക്കാദമിയില്‍ പഠിപ്പിച്ചു. പാഠക്കൈകളുടെ വിപുലമായ സാധകം, ലളിതമായതില്‍ നിന്നും സങ്കീര്‍ണ്ണമായതിലേയ്‌ക്കുള്ള പുരോഗതി, ഓരോ വര്‍ഷവും സമഗ്രമായ വിലയിരുത്തല്‍, പൊതു സംഗീത തത്ത്വാവബോധം സൃഷ്ട്ടിക്കല്‍ തുടങ്ങിയ ഘടകങ്ങളില്‍ ഊന്നുന്ന ആ പാഠ്യക്രമം കുറ്റമറ്റതായിരുന്നു.
കേന്ദ്ര, കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരങ്ങള്‍, മദ്രാസ് മ്യൂസിക് അക്കാദമിയുടെ കലാചാര്യ ബിരുദം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, തുളസീവനം അവാര്‍ഡ്, ട്രിച്ചി പുതുക്കോട്ട ദക്ഷിണാമൂര്‍ത്തി ട്രസ്റ്റിന്റെ സമ്മാനം തുടങ്ങി അസംഖ്യം അവാര്‍ഡുകളും അംഗീകാരങ്ങളും സുദീര്‍ഘവും കര്‍മ്മനിരതവുമായ കലാസപര്യയുടെ ഭാഗമായി വേലുക്കുട്ടി നായര്‍ക്കു ലഭിച്ചു.
കലാജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് വേലുക്കുട്ടി നായര്‍ മറ്റൊരു വേഷം ഭംഗിയായി അണിഞ്ഞ് കലാസ്വാദകരെ ആകര്‍ഷിച്ചത്. അനേക വര്‍ഷത്തെ കേള്‍വിജ്ഞാനത്തിന്റെ സാരാംശം ആവാഹിച്ച് അദ്ദേഹം നടത്തിയ വായ്‌പ്പാട്ട് കച്ചേരികള്‍ ആസ്വാദകര്‍ക്ക് അമൃതായി. പഴയ സതീര്‍ത്ഥ്യന്‍ ഉമയാള്‍പുരം ശിവരാമന്‍, ഗുരുവായുര്‍ ദൊരൈ തുടങ്ങിയ പ്രഗത്ഭര്‍ പക്കം വായിച്ച ഈ കച്ചേരികള്‍ കൃതികളുടെ തെരഞ്ഞെടുപ്പു കൊണ്ടും ആലാപനത്തിലെ ശുദ്ധി കൊണ്ടുമാണ് ശ്രദ്ധിയ്‌ക്കപ്പെട്ടത്.
2012 ജൂലൈ 24ന് ആയിരുന്നു ഈ അതുല്യ കലാകാരന്റെ അന്ത്യം. വേലുക്കുട്ടി നായരുടെ മൂന്നാണ്‍മക്കളില്‍ ഒരാള്‍ വായലിന്‍ വിദ്വാനായ ബാബു നാരായണന്‍ ആണ്. അഞ്ചു പെണ്‍മക്കളില്‍ ഒരാളെ വിവാഹം കഴിച്ചത് മൃദംഗ വിദ്വാന്‍ വൈയ്‌ക്കം വേണുഗോപാലും ആണ്.
















