തിരുവനന്തപുരം: ചട്ടവിരുദ്ധമായി 600 കോടിയിലധികം രൂപയുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ലോ അക്കാദമിയുടെ ഭൂമി കൈയേറ്റത്തിന് റവന്യൂ വകുപ്പിന്റെയും ഒത്താശ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കാദമിക്ക് ഭൂമി പതിച്ചുനല്‍കാനുള്ള ഉത്തരവൊഴികെ അതിന്റെ നോട്ടും ഫയലും കറസ്‌പോണ്ടന്‍സ് രേഖകളും ഏറ്റവുമൊടുവില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറി നല്‍കിയ ഉത്തരവുമുള്‍പ്പെടെ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റില്‍ നിന്ന് അപ്രത്യക്ഷമായി. അക്കാദമിയുടെ ഭൂമി കൈയേറ്റത്തിനും അക്കാദമിക് വിരുദ്ധ പ്രവര്‍ത്തികള്‍ക്കുമെതിരെ പരാതി നല്‍കിയ പത്തനംതിട്ട ഇലന്തൂര്‍ മാധവത്തില്‍ ജ്യോതിസ് വി. പിള്ളയ്‌ക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം.
കോളജ് സ്ഥിതി ചെയ്യുന്ന 11.49 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിബന്ധനകള്‍ ലംഘിച്ച് അനധികൃത നിര്‍മാണം നടത്തിയെന്ന് കണ്ടെത്തി റവന്യൂ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്‍ ഭൂമി തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, റിപ്പോര്‍ട്ടില്‍ കളക്ടര്‍ സ്വീകരിച്ച നടപടി, അതിന്റെ പകര്‍പ്പ്, നോട്ടുകളുടെയും ഫയലിന്റെയും കറസ്‌പോണ്ടന്‍സ് ഫയലിന്റെയും പകര്‍പ്പ് തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇവ ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസര്‍ നല്‍കിയ മറുപടി. രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടവര്‍ അവ തല്‍പരകക്ഷികള്‍ക്ക് വേണ്ടി നശിപ്പിച്ചോ എന്നാണ് സംശയം.
കൈയേറ്റം ഒഴിപ്പിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചെറുവിരല്‍ പോലും അനക്കാതിരുന്നതും കൈയേറ്റക്കാര്‍ക്ക് റവന്യൂ വകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുളള വഴിവിട്ട സഹായമാണ് വ്യക്തമാക്കുന്നത്.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനായിരുന്നു ഭൂമി കൈയേറ്റത്തിനെതിരെ പരാതി നല്‍കിയത്. രേഖകള്‍ അപ്രത്യക്ഷമായതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. വിവരാവകാശ മറുപടിക്കെഛതിരെ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുമെന്ന് ജ്യോതിസ് പറഞ്ഞു.













