തിരുവനന്തപുരം: 49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ ഇ സന്തോഷ് കുമാറിന്. 2024-ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവുമാണ് പുരസ്‌കാരമായി സമ്മാനിക്കുക.
അവാർഡ് വർഷത്തിന് തൊട്ടുമുമ്പുള്ള അഞ്ചു വർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളിൽ നിന്നാണ് ഇത്തവണ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ടി ഡി രാമകൃഷ്ണൻ, ഡോ. എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27-ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
തൃശൂർ ജില്ലയിലെ പട്ടിക്കാട് സ്വദേശിയായ ഇ സന്തോഷ് കുമാർ നോവലുകളിലൂടെയും ചെറുകഥകളിലൂടെയുമാണ് മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളത്. നാഷണൽ ഇൻഷുറൻസ് കമ്പനിയിലെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചാണ് അദ്ദേഹം സാഹിത്യരചനയിൽ സജീവമായത്. ‘ഗാലപാഗോസ്’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ.
വയലാർ പുരസ്‌കാരം നേടുമ്പോൾ സന്തോഷ് കുമാർ ഇതിനകം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.











