പത്തനംതിട്ട: സന്നിധാനത്തു നിന്ന് 2019 ലും കഴിഞ്ഞ സപ്തംബറിലും ദ്വാരപാലക ശില്‍പം പൊതിഞ്ഞ പാളികളും പീഠങ്ങളും കടത്തിയത് ദേവഹിതം നോക്കാതെയും ദേവസ്വം മാനുവല്‍ മറികടന്നും.
1998-ല്‍ എന്‍. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്ന കാലത്താണ് വിജയ് മല്യ 18 കോടി ചെലവില്‍ ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. അന്ന് ദേവസ്വം മാനുവല്‍ അനുസരിച്ചും ദേവഹിതം അറിഞ്ഞ ശേഷവുമാണ് സന്നിധാനത്തെ മരാമത്ത് ഓഫീസിനു സമീപം നിര്‍മാണ ജോലികള്‍ നടത്തിയത്. എന്നാല്‍ 20 വര്‍ഷത്തിനു ശേഷം നിറം മങ്ങി എന്നു പറഞ്ഞ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയ്‌ക്ക് കൊടുത്തുവിടുമ്പോള്‍ ദേവപ്രശ്‌നം നടത്തി അനുജ്ഞ വാങ്ങിയില്ല.
ദേവചൈതന്യമുള്ള വസ്തുക്കള്‍ നിര്‍മാണത്തിനെടുക്കുമ്പോള്‍ അതിന് കൃത്യമായ നിഷ്ഠകള്‍ പാലിച്ചിരിക്കണമെന്ന് ദേവസ്വം മാനുവലിലുണ്ട്. നിര്‍മാണം സന്നിധിയില്‍ വെച്ചു തന്നെ നടത്തണം എന്നതാണ് പ്രധാനം. പണി തുടങ്ങുന്നതും നിര്‍ത്തുന്നതുമായ സമയം, പണിയുന്ന വസ്തു, പണി എത്ര പൂര്‍ത്തിയായി, എന്തൊക്കെ സാധനങ്ങള്‍ എടുത്തു എന്നീ കാര്യങ്ങള്‍ സ്‌പോട്ട് മഹസറില്‍ രേഖപ്പെടുത്തണം. ദിവസവും പണി തുടങ്ങും മുമ്പും ശേഷവും ഇക്കാര്യം രേഖപ്പെടുത്തണം.
നിര്‍മാണത്തിനായി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തടസമില്ലെങ്കിലും സ്വര്‍ണ നിര്‍മിത വസ്തുവിന്റെ വലിപ്പം, തൂക്കം, എന്തിന് കൊണ്ടുപോകുന്നു, എപ്പോള്‍ തിരികെ എത്തിക്കും എന്നീ വിവരങ്ങള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുതല്‍ തന്ത്രി വരെയുള്ള അധികാരികള്‍ മഹസറില്‍ രേഖപ്പെടുത്തണം. ഇവയ്‌ക്ക് ദേവന്റെ അനുജ്ഞ ആവശ്യവുമാണ്. എത്ര നാളിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് വസ്തു തിരികെ കൃത്യ സ്ഥലത്ത് സ്ഥാപിക്കും എന്ന കാര്യം വരെ അനുജ്ഞാപൂജയില്‍ വ്യക്തമാക്കിയിരിക്കണം. എന്നാല്‍ സ്വര്‍ണം അടങ്ങിയ ചെമ്പു പാളികളില്‍ ഏതെങ്കിലും നിര്‍മാണം നടത്തണമെങ്കില്‍ അത് ദേവനു മുന്നില്‍ തന്നെ ആയിരിക്കണമെന്നാണ് നിയമം. ഇതാണ് ശബരിമലയില്‍ ലംഘിച്ചത്.
ശബരിമലയിലെ മാത്രമല്ല എല്ലാ ദേവസ്ഥാനങ്ങളിലും സ്വര്‍ണം, വെള്ളി, ചെമ്പ് ഉരുപ്പടികളുടെ ലിസ്റ്റ് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നതാണ് മറ്റൊരു നിയമം. ഭക്തര്‍ നടയ്‌ക്കുവയ്‌ക്കുന്ന ഇത്തരം വസ്തുക്കള്‍ ദേവന് സമര്‍പ്പിച്ച ശേഷം അപ്പോള്‍ തന്നെ തിരുവാഭരണ രജിസ്റ്ററില്‍ കൊള്ളിക്കണം.
ഇതനുസരിച്ച് 1998-ല്‍ വിജയ് മല്യ ശ്രീകോവിലില്‍ ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞു സമര്‍പ്പിച്ച വസ്തുക്കളുടെ പൂര്‍ണ വിവരവും രജിസ്റ്ററില്‍ ഉണ്ടാകേണ്ടതാണ്. ഈ രജിസ്റ്റര്‍ എടുത്തു പരിശോധിച്ചാലേ ഇപ്പോള്‍ പുറത്തുവന്നതിലേറെ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നു വ്യക്തമാകൂ.















