പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒമ്പതു വയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. വീഴ്‌ച്ചയില്ലെന്ന് വരുത്തി തീര്‍ക്കാനാണ് രണ്ടാം അന്വേഷണ റിപ്പോര്‍ട്ടിലും ശ്രമം.
24ന് വൈകിട്ട് ആശുപത്രിയിലെത്തിച്ച ഒമ്പതുകാരി വിനോദിനിയെ ആദ്യം ചികിത്സിച്ചത് ജൂനിയര്‍ റസിഡന്റ് (പിജി വിദ്യാര്‍ത്ഥി) ആണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, മതിയായ ചികിത്സ നല്‍കിയെന്നാണ് പറയുന്നത്. ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ നല്‍കിയ റസിഡന്റിന്റെ മൊഴി പ്രകാരം കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയതായി മനസിലാക്കിയെന്നും ക്ലോസ്ഡ് മാനിപ്പുലേഷന്‍ ആന്‍ഡ് റിഡക്ഷന്‍ ചെയ്തുവെന്നും രണ്ടാം എക്‌സ്‌റേ പരിശോധിച്ചാണ് വീട്ടിലേക്ക് വിട്ടതെന്നും പറയുന്നു. എന്നാല്‍, പിന്നീടുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാതെ വീട്ടിലേക്ക് മടക്കുകയായിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു പോലും നിര്‍ദേശിക്കാതെ പറഞ്ഞുവിട്ടു. 25ന് വീണ്ടും വന്ന കുട്ടിയെ ഓര്‍ത്തോ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പരിശോധിച്ചപ്പോള്‍ വേദനയുണ്ടെന്ന് പറഞ്ഞിട്ടും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി. കൈത്തണ്ടയിലെ രണ്ട് എല്ലുകള്‍ പൊട്ടിയ കുട്ടിയുടെ വലതു കൈയിലേക്കുള്ള രണ്ട് ധമനികളും തടസപ്പെട്ടത് മനസിലാക്കാതെ വീണ്ടും വീട്ടിലേക്ക് മടക്കി. പിന്നീട് കൈ നീലിച്ച്, കുമിളകള്‍ വന്ന് 30ന് ആശുപത്രിയില്‍ എത്തുമ്പോഴാണ് ഡോപ്ലര്‍ ടെസ്റ്റ് നടത്തുന്നതും രക്തയോട്ടം നിലച്ചത് കണ്ടെത്തിയതും എന്ന് അന്ന് പരിശോധിച്ച ഡോക്ടറുടെ മൊഴിയിലുണ്ട്.
25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചിെല്ലന്നും ഇതാണ് കൈമുറിച്ച് മാറ്റേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് ഇന്നലെ പുറത്തുവന്ന രണ്ടംഗ ഡോക്ടര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍. കുട്ടിയുടെ വലതു കൈയിലെ മസിലുകളില്‍ സമ്മര്‍ദ്ദമുണ്ടായി രക്തയോട്ടം നിലയ്‌ക്കാനുള്ള സാഹചര്യമുണ്ടെന്ന് ആദ്യം കണ്ടെത്താത്തത് ഗുരുതര വീഴ്ചയാണ്.
വേദനയുണ്ടെന്ന് പറഞ്ഞത് രണ്ടാം ദിവസം ഒപിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഗൗരവത്തിലെടുത്തില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണെങ്കിലും 25 മുതല്‍ 30 വരെ ആശുപത്രിയില്‍ വന്നില്ലെന്ന് പറഞ്ഞ് തടിതപ്പുകയാണ് ആരോഗ്യവകുപ്പ്. അതേസമയം, വീഴ്ചവരുത്തിയ ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി കുട്ടിയുടെ അമ്മ പ്രസീദ പ്രതികരിച്ചു. നീതിതേടി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.
















