തിരുവനന്തപുരം: അഭിനയമാണ് എന്റെ ദൈവമെന്ന് ദാദേ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മഹാ നടൻ മോഹൻലാൽ. എന്റെ അഭിനയം അനായാസമാണെന്ന് കാഴ്്ചക്കാർ പറയുന്നു. എന്നാൽ എനിക്ക് അങ്ങനെയല്ല. ഓരോ തവണ ക്യാമറയ്‌ക്ക് മുന്നിലേക്ക് പോകുമ്പോഴും ദൈവമേ എന്ന് വിളിച്ചാണ് ഞാൻ തുടങ്ങുക. എനിക്ക് വേണ്ടവിധം ചെയ്യാനാകണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അഭിനേതാവ് കളിമൺ പോലെയാണ്. കഴിവുന്ന സിനിമാ പ്രവർത്തകരുടെ കൈയിൽ എത്തുമ്പോൾ അവർ മികച്ച കഥാപാത്രങ്ങളാകുന്നു. എന്റെ അഭിനയ വിജയത്തിന് പിന്നിൽ ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തി, അതിനെ എന്തുപേരിട്ടു വിളിച്ചാലും ഉണ്ട് എന്നാണെന്റെ വിശ്വാസം.
എന്തുജോലി ചെയ്യുന്നതും അതൊരു സമർപ്പണമായാണ് ഞാൻ കാണുന്നത്. ഉപാസനയായിരിക്കണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ആ ഉപാസനാ ഭാവത്തോടെ കർമ്മം ചെയ്യുമ്പോൾ നാം അതായിയത്തീരുന്നു. അവിടെ ഞാനും കർമ്മവും ഒന്നായിത്തീരുന്നു, ഞാൻ ഇല്ലാതാകുന്നു, മോഹൻലാൽ വിശദീകരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച് കേരളം നൽകിയ അനുമോദന സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മോഹൻലാൽ.

എന്നെ ഞാനാക്കിയ കേരളവും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം നൽകുന്നതെന്നും ഞാൻ ജനിച്ചുവളർന്ന മണ്ണിൽ നിന്നുലഭിക്കുന്ന ഈ അനുമോദനത്തിലെ ആഹ്ലാദം മറച്ചുവെക്കാൻ ഞാൻ പഠിച്ച ഏത് അഭിനയത്തിനും കഴിയുന്നില്ലെന്നും മോഹൻ ലാൽ പറഞ്ഞു.
തനിക്ക് കിട്ടിയ ഈ പുരസ്‌കാരവും കേരളത്തിലെ ജനങ്ങൾക്കു സമർപ്പിക്കുന്നുവെന്ന് പറഞ്ഞ മോഹൻലാൽ, ചലച്ചിത്രപ്രവർത്തകരിലെ സകല മേഖലയിലുള്ളവർക്കും നന്ദി പറഞ്ഞു. സിനിമയുടെ ആചാര്യൻ ഫാൽക്കെയ്‌ക്കും പൂർവസൂരികൾക്കും ഒപ്പം പ്രവർത്തിച്ചവർക്കും താങ്ങായി നിന്നവർക്കും ഉയർത്തിക്കൊണ്ടുവന്നവർക്കുമെല്ലാം മോഹൻലാൽ നന്ദി പറഞ്ഞു.












