ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണപ്പാളി വിവാദം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തിയതോടെ പിണറായി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ്. ദേവസ്വം മരാമത്ത് ഓഫീസില്‍ നിന്ന് ഇതു സംബന്ധിച്ച രേഖകള്‍ വിജിലന്‍സ്‌കണ്ടെത്തിയതോടെ നേരത്തെ പറഞ്ഞത് വിഴുങ്ങേണ്ട സ്ഥിതിയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍.
വിജയ് മല്യ 1999 ല്‍വഴിപാടായി 30 കിലോയിലേറെ സ്വര്‍ണമാണ് നല്‍കിയതെന്നും, ഈ സ്വര്‍ണ്ണം ഉപയോഗിച്ച് ആ വര്‍ഷം തന്നെ ശബരിമലയിലെ മേല്‍ക്കൂര, ശ്രീകോവില്‍, ദ്വാരപാലക ശില്‍പ്പങ്ങള്‍ എന്നിവയ്‌ക്ക് സ്വര്‍ണം പൂശിയെന്നുമാണ് പിടിച്ചെടുത്ത രേഖയിലുള്ളത്.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് സ്വര്‍ണം പൂശാത്ത ചെമ്പുതകിടായിരുന്നുവെന്ന് സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതാണ് ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കിയിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളിയിലെ സ്വര്‍ണത്തിന് മങ്ങലുണ്ടെന്നു പറഞ്ഞ്‌സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയെങ്കില്‍ നേരത്തെയുള്ള സ്വര്‍ണത്തിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് കൊണ്ടുപോകുന്നതിന് മുന്‍പുതന്നെ സ്വര്‍ണം മോഷണം പോയെന്നാണ് മനസ്സിലാക്കേണ്ടത്. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പിന്തുണയില്ലാതെ ഇത് സംഭവിക്കുമെന്ന് കരുതാനാവില്ല.
സ്വര്‍ണ്ണപ്പാളി വിവാദത്തിന്റെ തുടക്കത്തില്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനാണ് ദേവസ്വം ബോര്‍ഡും വകുപ്പ് മന്ത്രിയും മറ്റും ശ്രമിച്ചത്. തന്നെ ചിലര്‍ കള്ളനാക്കാന്‍ ശ്രമിക്കുകയാണെന്നു വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുകയുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു വന്നതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതെല്ലാമെന്ന് തെളിയുകയാണ്. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റി ഒറ്റയ്‌ക്കാവില്ലല്ലോ. ശരിയായ അനുമതിയോടെയല്ല ഇത് ചെയ്തതെന്ന് ഹൈക്കോടതിയും പറയുകയുണ്ടായി. ദ്വാരപാലക ശില്പങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ദേവസ്വം ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണനാണയങ്ങളുടെയും മറ്റും കാര്യത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദ്വാരപാലക ശില്പത്തിന്റെ പീഠത്തിലും തിരിമറി നടന്നു. ഇതിനെല്ലാം കോടതിയിലും ജനങ്ങളോടും മറുപടി പറയാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ബാധ്യസ്ഥമാണ്. അത് ചെയ്യുന്നില്ലെങ്കില്‍ സ്വര്‍ണ്ണ കവര്‍ച്ചയ്‌ക്ക് ഇക്കൂട്ടരും പിന്തുണ നല്‍കിയെന്ന് കരുതേണ്ടിവരും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ശബരിമലയുടെ മറവില്‍ ദേവസ്വം അധികൃതരുമായി ഒത്തുകളിച്ച് പല സാമ്പത്തിക ഇടപാടുകളും ഇയാള്‍ നടത്തിയതായാണ് അറിയുന്നത്. കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. പലിശയ്‌ക്ക് പണം നല്‍കിയതായും, ആരുടെയൊക്കെയോ ഇടനിലക്കാരനാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പോറ്റിയുടെ കൈകള്‍ ശുദ്ധമല്ലെങ്കില്‍ അതിന്റെ കറ സംസ്ഥാനവും ദേവസ്വം ബോര്‍ഡും ഭരിക്കുന്നവരുടെ കൈകളിലും ഉണ്ടാവും. പോറ്റി എവിടെയാണെന്ന് കണ്ടെത്തി ചോദ്യം ചെയ്യുന്നതിനു പകരം നടപടികള്‍ വച്ചു താമസിപ്പിക്കുന്നത് പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. പരസ്പരം സംരക്ഷിക്കുന്ന വിധത്തില്‍ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ പോറ്റിയെ പറഞ്ഞു പഠിപ്പിക്കുകയാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തതോടെ അയ്യപ്പഭക്തരെ കബളിപ്പിച്ച് വോട്ടുനേടാനാണ് പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചത്. പമ്പയില്‍ നടത്തിയ അയ്യപ്പഭക്ത സംഗമം ഇതിന്റെ ഭാഗമായിരുന്നു. ഇത് വന്‍ പരാജയമായി മാറി. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ ഭക്തനാണെന്നും, ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാടുകള്‍ മാറ്റിയെന്നുമൊക്കെ ചിലരെക്കൊണ്ട് പറയിപ്പിച്ച് ഭക്തരെ തുടര്‍ന്നും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനേറ്റ കനത്ത തിരിച്ചടിയാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളി അറ്റകുറ്റ പണികള്‍ക്കെന്നു പറഞ്ഞ് കടത്തിക്കൊണ്ടുപോയി കാണാതായ വിവരം പുറത്തായത്. അയ്യപ്പസ്വാമി അറിഞ്ഞു തന്നെയാവും ഇതൊക്കെ സംഭവിക്കുന്നത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നാണല്ലോ പറയാറുള്ളത്. പിണറായി സര്‍ക്കാര്‍ ശബരിമലയെയും അയ്യപ്പസ്വാമിയെയും നിന്ദിക്കുകയാണ്. അതിന്റെ ഫലം അവര്‍ അനുഭവിച്ചേ തീരൂ.
















