Football

സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2: തൃശൂര്‍ മാജിക്കിനെതിരെ മലപ്പുറം എഫ്‌സിക്ക് വിജയം

Published by
വിനോദ് ദാമോദരന്‍

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിനെ ആവേശത്തിന്റെ പരകോടിയിലേക്കുയര്‍ത്തിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ ആതിഥേയരായ മലപ്പുറം എഫ്‌സിക്ക് വിജയം.

തൃശൂര്‍ മാജിക്കിനെതിരെ രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്‍ മലപ്പുറം എഫ്‌സിയുടെ സൂപ്പര്‍ താരം റോയി കൃഷ്ണ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് വിജയം കുറിച്ചത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തായി പോയതിന്റെ സര്‍വ്വ ക്ഷീണവും തീര്‍ക്കുന്ന വിജയമാണ് മലപ്പുറം എഫ്‌സി ആദ്യ മത്സരത്തില്‍ കാഴ്‌ച്ചവച്ചത്. മത്സരം കാണാന്‍ 14,236 പേര്‍ എത്തിയതായാണ് ഔദ്യോഗിക കണക്ക്.

കളിയുടെ തുടക്കം മുതല്‍ വേഗമേറിയ നീക്കങ്ങളുമായി തൃശൂര്‍ മാജിക് എഫ് സിയാണ് മുന്നിട്ടുനിന്നത്. ഐ എസ് എല്ലിലെ സൂപ്പര്‍ താരമായിരുന്ന റോയ് കൃഷ്ണയെ മുന്‍നിര്‍ത്തിയാണ് മലപ്പുറം മൈതാനത്തിറങ്ങിയത്. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ സ്പാനിഷ് താരം ഫകുന്‍ഡോയും കഴിഞ്ഞ ദിവസം മാത്രം ടീമിലെത്തിയ മൊറോക്കന്‍ താരം ബദ്ര്‍ ബുലാഹ്‌റൂദിനും ഇറങ്ങി. തൃശൂര്‍ മാജിക് എഫ്‌സി മാര്‍കസ് ജോസഫിനെ സ്‌ട്രൈക്കറായും സെര്‍ബിയന്‍ താരം ഇവാന്‍മാര്‍ കോവിച്ചിനെ മിഡ്ഫീഫീല്‍ഡിലും ഇറക്കിയാണ് ടീമിനെ മൈതാനത്ത് വിന്യസിച്ചത്. അവരുടെ സെര്‍ബിയന്‍ താരം ഇവാന്‍മാര്‍ കോവിച്ചിന്റെ ദുര്‍ബല ഷോട്ട് മലപ്പുറം എഫ് സി ഗോളി മുഹമ്മദ് അസ്ഹര്‍ അനായാസം കൈയിലൊതുക്കി. ഇരു ടീമുകളും വിങ്ങുകള്‍ കേന്ദ്രീകരിച്ച് പല തവണ എതിര്‍ വിള്ളല്‍ വീഴ്‌ത്താന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കളി ആദ്യ പകുതിയുടെ അവസാനത്തിലേക്ക് കടന്നപ്പോള്‍ തൃശൂരിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അവരുടെ മാര്‍കസ് ജോസഫ് ധൃതി പിടിച്ച് തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മലപ്പുറത്തിന് അവസരം. എന്നാല്‍ അഭിജിത്ത് പായിച്ച ഷോട്ട് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ ലഭിച്ച അവസരവും അവര്‍ക്ക് മുതലാക്കാനായില്ല. അധികം കഴിയും മുന്‍പ് തൃശൂരിന് ഒരു ഫ്രീ കിക്ക് ലഭിച്ചു. ഫൈസല്‍ അലി എടുത്ത കിക്കിന് മെയില്‍സണ്‍ ആല്‍വസ് തല വെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. അധികം കഴിയും മുന്‍പേ തൃശൂര്‍ ഇവാന്‍ മാര്‍കോവിച്ചിന് പകരം സെന്തമിളിനെയും ഫൈസല്‍ അലിക്ക് പകരം എസ്.കെ. ഫൈസിയെയും ഇറക്കി. മറുവശത്ത് മലപ്പുറത്തിനായി ഗാനി അഹമ്മദിന് പകരം ബ്രസീലിയന്‍ താരം ജോണ്‍ കെന്നഡി എത്തിയതോടെ മലപ്പുറത്തിന്റെ മുന്നേറ്റത്തിന് മൂര്‍ച്ച കൂടി. തൊട്ടുപിന്നാലെ ഇടതു വിങ്ങില്‍ക്കൂടി മുന്നേറി കെന്നഡി പായിച്ച ഒരു കിടിലന്‍ ഷോട്ട് തൃശൂര്‍ ഗോളി കുത്തിയകറ്റി.

പിന്നീടാണ് മത്സരത്തിന്റെ വഴിത്തിരിവായ ഗോളിലേക്ക് മത്സരമെത്തിയത്. കെന്നഡി വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു. ഐറ്റര്‍ അല്‍ഡയര്‍ എടുത്ത കിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയപ്പോള്‍ തൃശൂരിന്റെ സെന്തമിള്‍ മലപ്പുറം താരത്തെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തി. ഈ ഫൗളിന് താരത്തിന് മഞ്ഞക്കാര്‍ഡും മലപ്പുറത്തിന് പെനാല്‍റ്റിയും ലഭിച്ചു. റോയ് കൃഷ്ണ തൊടുത്ത ഷോട്ടിന്റെ ഗതി മനസ്സിലാക്കി തൃശൂര്‍ ഗോളി കമാലുദീന്‍ ഡൈവ് ചെയ്‌തെങ്കിലും പന്ത് വലയില്‍ കയറി. കളി അവസാനിക്കും വരെ തൃശൂര്‍ സമനിലയ്‌ക്കായി പൊരുതിനോക്കിയെങ്കിലും മലപ്പുറം ഗോളിയെയും പ്രതിരോധത്തെയും കീഴടക്കാനായില്ല.

Recent Posts