ഗുവാഹതി: അസമിലെ ഗോലാഘട്ട് ജില്ലയിൽ വെള്ളിയാഴ്ച നാഗാലാൻഡിൽ നിന്നുള്ളവരെന്ന് സംശയിക്കുന്ന അക്രമികൾ 90 ഓളം കുടിലുകൾക്ക് തീയിട്ടതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന ഉദ്യോഗസ്ഥനിൽനിന്ന് ലഭിച്ച വിവരമായാണ് റിപ്പോർട്ട്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സരുപത്തറിൽ പുലർച്ചെയാണ് പരിഭ്രാന്തി പിടിപ്പിച്ച സംഭവം ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്.
അന്തർസംസ്ഥാന അതിർത്തിയിലെ സരുപത്തറിലെ സെക്ടർ ബിയിലെ ഉരിയാംഘട്ടിലെ തെങ്കാറ്റലിലാണ് സംഭവം.
‘ഗ്രാമവാസികൾ ഉറങ്ങുമ്പോൾ നാഗാലാൻഡിൽ നിന്നുള്ള അക്രമികൾ അതിർത്തി കടന്ന് 90 വീടുകൾക്ക് തീയിട്ടു. വൻ സ്വത്ത് നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
വെടിയൊച്ച കേട്ട് ഗ്രാമവാസികൾ ഭയന്ന് വീടുകൾ വിട്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല.
‘ന്യൂനപക്ഷ ഭൂരിപക്ഷ ഗ്രാമഭൂമി തങ്ങളുടേതാണെന്ന് നാഗാലാൻഡിൽ നിന്നുള്ള അക്രമികൾ അവകാശപ്പെട്ടു, തീയിടുന്നതിനുമുമ്പ് ഗ്രാമവാസികളോട് അവരുടെ വീടുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടു,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
‘സിവിൽ അഡ്മിനിസ്‌ട്രേഷൻ, പോലീസ്, വനം വകുപ്പ് , സിആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാണ്, പക്ഷേ ഇപ്പോഴും സംഘർഷാവസ്ഥയിലാണ്,’ അദ്ദേഹം പറഞ്ഞു.
















