തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 67 വർഷം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ഹസൻകുട്ടിക്ക് പോക്സോ ഉൾപ്പെടെ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ്.
2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിന്റെ എൻട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സിസിടിവികളിലെയും ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി പ്രതി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്.
ഹസന്‍കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി മുഖവിലയ്‌ക്കെടുത്തു. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവമെന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ നിലപാടും കോടതി അംഗീകരിച്ചു.
















