മേലാറ്റൂര്‍: രാജസ്ഥാന്‍ സ്വദേശിയെ വെര്‍ച്വല്‍ അറസ്റ്റുചെയ്ത് പണംതട്ടിയ സംഭവത്തില്‍ മൂന്നു മലയാളികൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ പരാതിക്കാരനിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് മലയാളികളാണ് അറസ്റ്റിലായത്. മേലാറ്റൂർ എടപ്പറ്റയിലെ പാതിരിക്കോട് ചൂണ്ടിക്കലായി സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ് (38) തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ വീട്ടിൽ അശ്വിൻ രാജ് (27) പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാൻ പോലീസ് കേരളത്തിലെത്തുകയും മേലാറ്റൂർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.പരാതിക്കാരന് തീവ്രവാദ ബന്ധമുണ്ടെന്നും ഈ കേസിൽ നിന്ന് ഊരി തരണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വെർച്വൽ അറസ്റ്റെന്ന വ്യാജേന മലയാളി സംഘം തട്ടിയത് . 60,08,794 രൂപ ആണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ട ഒരാളെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡുകളില്‍ ഒന്ന് താങ്കളുടേതാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയെ വെര്‍ച്വല്‍ അറസ്റ്റുചെയ്ത് 60,08,794 രൂപ തട്ടിയതെതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്ത മേലാറ്റൂർ പോലീസ് മൂവരെയും രാജസ്ഥാൻ പോലീസിന് കൈമാറുകയും ചെയ്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി.
















