രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വര്‍ഷം പ്രമാണിച്ച് ഭാരതത്തിനകത്തും പുറത്തും വിവിധ പരിപാടികള്‍ നടന്നു വരികയാണ്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ദല്‍ഹിയില്‍ നടന്നത്. സംഘത്തിന്റെ നൂറുവര്‍ഷത്തെ ഐതിഹാസികമായ പ്രവര്‍ത്തനത്തെ അനുസ്മരിച്ചുകൊണ്ട് ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും 100 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുകയുണ്ടായി. നാണയത്തിന്റെ ഒരു വശത്ത് ഭാരതത്തിന്റെ ദേശീയ ചിഹ്നവും മറുവശത്ത് സിംഹ സമേതയായി വരമുദ്ര പിടിച്ചിരിക്കുന്ന ഭാരത മാതാവിന്റെ ചിത്രവുമാണുള്ളത്. ആരാധനകൊണ്ടും സമര്‍പ്പണം കൊണ്ടും സ്വയംസേവകര്‍ ഭാരത മാതാവിനെ വണങ്ങുന്നതും ആലേഖനം ചെയ്തിരിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം 1925-2025 എന്ന് പ്രത്യേകം എഴുതിയിട്ടുള്ള നാണയത്തില്‍ സംഘത്തിന്റെ ആദര്‍ശം പ്രതിഫലിപ്പിക്കുന്ന ‘രാഷ്ട്രായ സ്വാഹ ഇദം ന മമ’ എന്ന ആപ്തവാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
ചൈനയുമായുള്ള യുദ്ധത്തില്‍ സൈന്യത്തെ സഹായിച്ചതിന് അന്ന് രാജ്യം ഭരിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരിന്റെ ക്ഷണം അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സ്വയംസേവകരുടെ ചിത്രമാണ് തപാല്‍ സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര് കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ദല്‍ഹി മുഖ്യമന്ത്രി രേഖാ ശര്‍മയും പങ്കെടുത്ത പ്രകാശന ചടങ്ങില്‍ സംഘത്തെക്കുറിച്ചും, ഇങ്ങനെയൊരു നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറങ്ങുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഭാരത റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കറന്‍സിയില്‍ ഭാരത മാതാവിന്റെ ചിത്രം ഉള്‍പ്പെടുത്തുന്നത്. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം സ്വാതന്ത്ര്യ സമരകാലം മുതല്‍ മുഴങ്ങുന്നതാണെങ്കിലും ഭാരത മാതാവിന്റെ ചിത്രം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടികളിലാണ് ഇങ്ങനെയൊരു ചിത്രം സ്ഥിരമായുണ്ടായിരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഭാരത മാതാവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ചിലര്‍ അത് വലിയ വിവാദമാക്കിയിരുന്നു. സമീപകാലത്ത് കേരളാ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ ഭാരത മാതാവിന്റെ ചിത്രം വച്ചതിനെതിരെ വന്‍ കോലാഹലമാണല്ലോ ചിലര്‍ ആസൂത്രിതമായി സൃഷ്ടിച്ചത്.
സംഘത്തിന്റെ നൂറ് വര്‍ഷത്തെ ചരിത്രം അഭിമാനകരമാണെന്നും, സംഘ ശാഖയില്‍ നിരന്തരം നടക്കുന്ന വ്യക്തിനിര്‍മ്മാണത്തിലൂടെ എങ്ങനെയാണ് സമാജ പരിവര്‍ത്തനം നടക്കുന്നതെന്നും പ്രധാനമന്ത്രി എടുത്തു പറയുകയുണ്ടായി. രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വയംസേവകരില്‍ ഒരാളാണ് താനെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രേരണാ ദായകമാണ്. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലും പ്രധാനമന്ത്രി സംഘത്തിന്റെ പ്രവര്‍ത്തനത്തെയും സ്വയംസേവകരുടെ സമര്‍പ്പണത്തെയും, ശതാബ്ദി പരിപാടികളുടെ പ്രാധാന്യത്തെയും എടുത്തുപറയുകയുണ്ടായി.
രാഷ്ട്രീയമായി മാത്രമല്ല സാംസ്കാരികമായും സാമ്പത്തികമായും ഭാരതം സ്വാതന്ത്ര്യം നേടണമെന്നും, അതിന്റെ സമ്പൂര്‍ണതയ്ക്കായി നിരവധി മാറ്റങ്ങള്‍ നടക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ സ്വയംസേവക സംഘം കരുതുന്നു. ഒരു ശക്തിയുടെയും സമ്മര്‍ദ്ദത്തിനും വിധേയത്വത്തിനും വഴങ്ങാതെ നമ്മുടെ ജനത സ്വാശ്രയത്വം കൈവരിക്കണമെന്നും, ഭാരതം എല്ലാ അര്‍ത്ഥത്തിലും പരമ വൈഭവത്തില്‍ എത്തിച്ചേരണമെന്നും ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് സംഘം. ഇതേ ആഗ്രഹം പങ്കുവയ്ക്കുന്ന ഭരണകൂടം ഒരു പതിറ്റാണ്ടിലേറെക്കാലമായി രാജ്യത്ത് നിലനില്ക്കുന്നു എന്നത് ഓരോ പൗരനും, പ്രത്യേകിച്ച് സ്വയംസേവകര്‍ക്ക് അഭിമാനകരമാണ്. ഇതേ കാലത്ത് സംഘം ശതാബ്ദിയിലേക്ക് പ്രവേശിച്ചിരിക്കുന്നതും ചരിത്രപരമാണ്.
















