ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്‌ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ചവരുമാണ്. 22 സ്ത്രീകളും കീഴടങ്ങിയ സംഘത്തിൽ ഉൾപ്പെടുന്നു. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കൾ, കമാൻഡർമാർ, പ്രാദേശിക ഭരണ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ വിവിധ തലങ്ങളിലുള്ളവരാണ് കീഴടങ്ങിയത്.
‘പുനര്‍ജന്മത്തിലേക്കുള്ള പാത’ എന്നര്‍ത്ഥം വരുന്ന ‘പുന മാര്‍ഗം’ എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങല്‍ ചടങ്ങ് നടന്നത്. കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള സഹായമായി സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് പ്രകാരം 50,000 രൂപയുടെ ചെക്ക് കൈമാറി.
മാവോയിസ്റ്റ് ആശയങ്ങളോടുള്ള വെറുപ്പ്, നിരാശ, സംഘടനയ്‌ക്കുള്ളിലെ ഭിന്നത, ഒപ്പം മാന്യമായി ജീവിക്കാനും കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയാനുമുള്ള ആഗ്രഹവുമാണ് ഇത്രയും പേര്‍ കീഴടങ്ങാന്‍ കാരണം എന്ന് അവർ വ്യക്തമാക്കി. പ്രധാന നേതാക്കള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതും ജനങ്ങളുടെ പിന്തുണ കുറയുന്നതും മാവോയിസ്റ്റ് സംഘടനയെ ദുര്‍ബലപ്പെടുത്തിയതായും വ്യക്തമാക്കുന്നു.
ഈ വർഷം ജനുവരി മുതൽ ബിജാപൂർ ജില്ലയിൽ മാത്രം 421 മാവോയിസ്റ്റുകൾ അറസ്റ്റിലായി, 410 പേർ കീഴടങ്ങി, 137 പേർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 924 പേർ അറസ്റ്റിലായി, 599 പേർ കീഴടങ്ങി, 195 പേർ കൊല്ലപ്പെട്ടു.
















