തിരുവനന്തപുരം: വിദ്യാരംഭദിനത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയത് മൂന്ന് പെണ്‍മണികള്‍. ഇത് അമ്മത്തൊട്ടിലിന്റെ ചരിത്രത്തിലാദ്യം. തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് ലഭിച്ചത്. ആദ്യമായാണ് ഒരു ദിവസം മൂന്ന് കുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു. രണ്ടിടത്തായി ഒരേദിവസം ലഭിച്ചത് മൂന്നും പെൺകുട്ടികളാണെന്നും അധികൃതർ പറഞ്ഞു.
ആലപ്പുഴയിൽ ലഭിച്ചത് വെറും 20 ദിവസം പ്രായമായ കുഞ്ഞിനെയാണ്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ചത്തെ പ്രായം വരും. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ട് കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നുമാണ് പേര് നൽകിയത്.
ഈ വർഷം മാത്രം അമ്മത്തൊട്ടിലിൽ ലഭിച്ചത് 23 കുഞ്ഞുങ്ങളെയാണ്. ഇതിൽ 14 പെൺകുട്ടികളും ഒൻപത് ആൺകുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം, കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ആദ്യമായി ഒരു ആൺകുഞ്ഞിനെ ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതിനാണ് അമ്മത്തൊട്ടിലേക്ക് കൺമണി എത്തിയത്.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിൽ ആണിതെന്ന പ്രത്യേകതയും ഉണ്ട്. തിരുവനന്തപുരത്തെ അമ്മതൊട്ടിലിൽ കഴിഞ്ഞ മാസവും രണ്ട് കുരുന്നകളെത്തിയിരുന്നു. രണ്ടാമതെത്തിയ കുട്ടിക്ക് മുകിൽ എന്നാണ് പേര് നൽകിയത്. തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് തുമ്പ എന്നാണ് പേര് നൽകിയത്.















