സന്ദീപ് വാചസ്പതി :
ബ്രിട്ടീഷിന്ത്യയിൽ രൂപീകരിക്കപ്പെട്ടിട്ടും
ആർഎസ്എസിന്റെ പ്രാഥമിക ലക്ഷ്യം ബ്രിട്ടനെ തുരത്തുക എന്നത് ആകാതിരുന്നത് എന്തു കൊണ്ടാണ്?. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ ആർഎസ്എസും സ്വാതന്ത്യ സമരവും തമ്മിലുള്ള ബന്ധവും മനസിലാകും. അവിടെയാണ് സംഘ സ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റെ ദീർഘവീക്ഷണവും രാഷ്‌ട്രബോധവും നമ്മെ അത്ഭുതപ്പെടുത്തുന്നത്. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന നിലയിൽ സാമൂഹ്യ ചിന്ത ഉള്ള ഏതൊരാളും ബ്രിട്ടീഷ് വിരോധം എന്ന ഒറ്റ അജണ്ടയ്‌ക്ക് ചുറ്റുമായി തങ്ങളുടെ പ്രതിബദ്ധതയെ കെട്ടിയിട്ട കാലമായിരുന്നു അത്.
ചിലർ വിട്ടുവീഴ്ച രാഷ്ടീയത്തിലൂടെയും മറ്റ് ചിലർ വന്യമായ ചിന്തയിലൂടെയും. എങ്ങനെയെങ്കിലും ബ്രിട്ടീഷുകാർ പോയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന് വിശ്വസിച്ച കേവല രാഷ്‌ട്രസ്‌നേഹികൾ ആയിരുന്നു മിക്കവരും.
എന്നാൽ ദീർഘദർശിയും രാഷ്‌ട്ര തന്ത്രജ്ഞനുമായ ഡോക്ടർജി മാത്രം മറ്റൊരു തരത്തിലാണ് ചിന്തിച്ചത്. ബ്രിട്ടീഷ് വിരോധമല്ല രാഷ്‌ട്ര സ്നേഹത്തിന്റെ അളവ് കോൽ എന്ന സുചിന്തിതമായ നവീന പാത അദ്ദേഹം തുറന്നു. പോർട്ടുഗീസുകാർ, ഫ്രഞ്ചുകാർ, ഡച്ചുകാർ, മുഗളന്മാർ ഏറ്റവും അവസാനം ബ്രിട്ടീഷ്. ഇങ്ങനെ ഭരണാധികാരികളുടെ ഊരും പേരും മാറുന്നതല്ലാതെ നാടിന്റെ അവസ്ഥയ്‌ക്ക് മാത്രം മാറ്റമില്ലാത്ത സാഹചര്യമാണ് പുതിയ സംഘടനയ്‌ക്ക് രൂപം നൽകിയപ്പോൾ അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചത്.
അലക്സാണ്ടറുടെ വരവോടെ വൈദേശിക ആക്രമണം തുടർക്കഥയായ നാട്ടിൽ ബ്രിട്ടീഷുകാർ പോയാൽ മറ്റൊരു കൂട്ടർ വരാനുള്ള സാധ്യത എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയിൽ നിന്ന് ആർഎസ്എസ് എന്ന പരിഹാരത്തിലേക്ക് അദ്ദേഹം എത്തി. ഇതിനായി അദ്ദേഹം കൂട്ടു പിടിച്ചത് പത്തോ പന്ത്രണ്ടോ വയസുള്ള കുട്ടികളെയായിരുന്നു. അവരോട് കളിച്ചും കഥ പറഞ്ഞും അദ്ദേഹം പുതിയ ചിന്ത അവർക്ക് പകർന്ന് നൽകി.
രാഷ്‌ട്രത്തിന് വേണ്ടി മരിയ്‌ക്കലല്ല ജീവിക്കുകയാണ് വേണ്ടത് എന്ന സന്ദേശം പുതിയ വെളിച്ചമായി. ആ പ്രകാശത്തിൽ സംഘം പിച്ച വെച്ചു തുടങ്ങി. ഏകനിഷ്ട സേവകരാകാൻ ഡോക്‌ടർജി അവരെ പ്രേരിപ്പിച്ചു. അമ്മക്കോഴി കുഞ്ഞുങ്ങളെ എന്ന വണ്ണം ഡോക്ടർജി അവരെ ചിറകിനടിയിൽ ഒളിപ്പിച്ചു. പ്രാപ്പിടിയനും പരുന്തിനും കൊടുക്കാതെ. ഡോക്ടർ സാഹിബിന്റെ കുട്ടികളുടെ അച്ചടക്കം കണ്ട് അവരെ കോൺഗ്രസ് വോളൻ്റിയർമാരാക്കാൻ വന്ന ദേശീയ നേതാവിനെയും കുട്ടികളുടെ റൂട്ട് മാർച്ചിന്റെ ചിത്രം പകർത്താൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫറെയും ഒരുപോലെ അകറ്റി നിർത്തി.
അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ എല്ലാ പരിപാടികളിലും സ്വയം ഓടിയെത്തി നേതൃത്വപരമായ ചുമതല നിർവഹിച്ചു. അതിന്റെ ഭാഗമായി ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.സംഘ അനുഭാവം പ്രകടിപ്പിച്ച ആർക്കും പരമ്പരാഗത സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചതുമില്ല. അപ്പോഴും സംഘം ആ ചിറകിനടിയിൽ സുരക്ഷിതമായിരുന്നു.
1925 വിജയദശമി ദിനത്തിൽ ഡോക്ടർ സാഹിബ് കൊളുത്തിയ ചെറു വിളക്കിന്റെ പ്രകാശത്തിൽ രാഷ്‌ട്രം ഏറെ മുന്നോട്ട് പോയി.
കോടിക്കണക്കിന് മനുഷ്യർ അവരുടെ ഉപജീവന മാർഗം കണ്ടെത്തുന്ന തിരക്കിലും ആവശ്യമുള്ളപ്പോഴെല്ലാം സ്വയം പ്രേരണയാൽ രാഷ്‌ട്രകാര്യം ചെയ്യാൻ ഓടിയെത്തി. നിരവധി പേർക്ക് ജീവൻ നഷ്ടമായി, പലർക്കും ജീവിതവും. ആയിരക്കണക്കിന് പേർ ജയിലിലായി. ഒരു താമ്ര പത്രവും സ്വീകരിക്കാൻ അവർ വന്നില്ല. അവരെ ആരും സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് വിളിച്ചില്ല. അവർക്കോ ഡോക്ടർ സാഹിബിനോ സംഘത്തിനോ പരാതിയോ പരിഭവമോ ഇല്ല. അന്നും ഇന്നും. ഈ നാട് അവരെ സ്വയംസേവകർ എന്ന് വിളിച്ചു. പ്രളയമാകിലും അചഞ്ചലമായ ലക്ഷ്യ ബോധത്തോടെ നൂറാം വർഷത്തിലും അവർ സഞ്ചലനം ചെയ്യുന്നു. ഡോക്ടർ സാഹിബ് മുന്നോട്ട് വെച്ച ലക്ഷ്യം പൂർത്തിയാക്കാൻ.
















