നൂറു വര്‍ഷം മുമ്പ് ഒരു വിജയദശമിനാളില്‍ തന്നോടൊപ്പം ഒത്തുകൂടിയ പതിനേഴ് യുവാക്കളോട് ”ഇന്നു നാം നമ്മുടെ സംഘം ആരംഭിച്ചിരിക്കുന്നു.” എന്നു പറഞ്ഞുകൊണ്ട്, ഡോ.കേശവബലിറാം ഹെഡ്ഗേവാര്‍ വിരല്‍ചൂണ്ടിയത് ഭാരതത്തിന്റെ പരംവൈഭവത്തിലേക്കായിരുന്നു. കുതിക്കാതെ നടന്നുനീങ്ങിയാല്‍ കിതക്കാതെ ലക്ഷ്യത്തിലെത്താം എന്ന് ആ മനസ്സ് സ്വയം പറഞ്ഞിട്ടുണ്ടാവണം. കൃത്യമായ പദ്ധതികളോടെയായിരുന്നു ഡോക്ടര്‍ജി ആര്‍എസ്സ്എസ്സ് എന്ന പ്രസ്ഥാനത്തെ നയിച്ചത്.
ഡോക്ടര്ജിയില്നിന്ന് സംഘനേതൃത്വം ഏറ്റെടുത്ത ഗുരുജി മാധവ സദാശിവ ഗോള്‍വല്‍ക്കറുടെ പ്രാഥമിക പരിഗണന സംഘത്തെ ഭാരതത്തിലുടനീളം വ്യാപിപ്പിച്ച് പ്രഭാവം രാഷ്ട്രജീവിതത്തിലാകെ പ്രസരിപ്പിക്കുക എന്നതായിരുന്നു. ദക്ഷിണഭാരതത്തില്‍ സംഘപ്രവര്‍ത്തനത്തിന് ഡോക്ടര്ജിതന്നെ യോഗ്യനായ പ്രചാരകനെ നിയോഗിച്ചിരുന്നു. ദാദാജി പരമാര്‍ഥിനെ. മദിരാശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ കീഴില്‍ ആ മേഖല മുഴുവന്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാനായി ഗുരുജി ഒട്ടേറെ പ്രചാരകരെ അയച്ചു.
1942 ന്റെ തുടക്കത്തില്‍ തിരുവനന്തപുരത്ത് സംഘപ്രവര്‍ത്തനം ആരംഭിച്ചു. അതേവര്‍ഷം മാര്‍ച്ച് അവസാനത്തിലാണ് കോഴിക്കോട്ട് സംഘപ്രവര്‍ത്തനത്തിനായി നാഗ്പൂരില്‍നിന്ന് ദത്തോപാന്ത് ഠേംഗ്ഡി എത്തുന്നത്. ദാദാജി പരമാര്‍ഥിന്റെ നിര്‍ദേശപ്രകാരം 1942 മാര്‍ച്ച് 19ന് അദ്ദേഹം മദ്രാസില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചു. നിയമബിരുദധാരിയും അനുഭവസമ്പന്നനായ കാര്യകര്‍ത്താവുമായ ഠേംഗ്ഡിയെ യുക്തമായ സ്ഥലത്ത് നിയോഗിക്കുക എന്നതായിരുന്നു 1942 മാര്‍ച്ച് 15 ന് ഗുരുജി ദാദാജിക്ക് അയച്ച കത്തിലെ നിര്‍ദേശം. കോഴിക്കോട്ടെ അഡ്വ. സുന്ദരയ്യക്കുള്ള പരിചയക്കത്തുമായെത്തിയ ഠേംഗ്ഡിയോട്, ”താങ്കളുടെ ഉദ്ദേശ്യം നല്ലതുതന്നെ പക്ഷെ ഇവിടെ അതു പ്രാവര്‍ത്തികമാവില്ല. തിരിച്ചുപോവുന്നതാണ് നല്ലത്. അതിനുള്ള പണം ഞാന്‍ നല്‍കാം” എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താനാണ് വക്കീല്‍ ശ്രമിച്ചത്. പക്ഷെ തിരിച്ചുപോവാനായിരുന്നില്ല ഠേംഗ്ഡി വന്നത്. വക്കിലിനടുത്തേക്ക് തനിക്ക് വഴികാട്ടിയായി വന്ന പി.കെ.എം. രാജയുടെ സഹായത്തോടെ അദ്ദേഹം കോഴിക്കോട് ചാലപ്പുറത്ത് ഇന്നത്തെ ഉത്തരകേരള സംഘകാര്യാലയം സ്ഥിതിചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള ബംബ്ലാശ്ശേരി വീട്ടുമുറ്റത്ത് ശാഖ ആരംഭിച്ചു.
ഈ തുടക്കം ശക്തിമത്തായിരുന്നു. 1942 മെയ് മാസത്തില്‍ നാഗ്പൂരില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ (അന്നത്തെ ഒന്നാം വര്‍ഷ ഒ.ടി.സി) കോഴിക്കോട്ടുനിന്ന് പി.കുമാരന്, അഡ്വ.അമ്പാളി കരുണാകരന് എന്നിവര്‍ പങ്കെടുത്തു. പക്ഷെ നാഗ്പൂരിലെ കാലാവസ്ഥ കാരണം അമ്പാളി കരുണാകരനും തിരുവനന്തപുരത്തുനിന്നു വന്ന മാന്നാര്‍ ഗോപാലന്‍നായരും രോഗം പിടിപെട്ട് മടങ്ങേണ്ടിവന്നു. അങ്ങനെ പി.കുമാരന് സംഘപരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി.
കോഴിക്കോട്ട് തന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് മലബാറില്‍ സംഘപ്രവര്‍ത്തനത്തിന് അടിത്തറയുണ്ടാക്കാന്‍ ദത്തോപാന്ത് ഠേംഗ്ഡിക്ക് സാധിച്ചിരുന്നു. കോഴിക്കോടിനു പുറമെ തലശ്ശേരിയിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പാലക്കാട്ടെ പ്രവര്‍ത്തനത്തുടര്‍ച്ചയ്ക്ക് നോതൃത്വം നല്കി. കൂടുതലും വിദ്യാര്‍ഥികളെയായിരുന്നു ഠേംഗ്ഡി സമ്പര്‍ക്കത്തിലൂടെ സ്വയംസേകരാക്കിയത്. അങ്ങനെ സംഘപ്രവര്ത്തനത്തിലേക്കു വന്ന പി.കുമാരന്, ടി.എന്‍.ഭരതന്, ടി.എന്‍.മാര്‍ത്താണ്ഡന്‍, പി.മാധവന്, രാ.വേണുഗോപാല്‍ എന്നിവര്‍ വിദ്യാഭ്യാസ ശേഷം പ്രചാരകരാവുകയും ചെയ്തു. 1947ന് മുമ്പ്തന്നെ ആദ്യമായി സംഘപ്രചാരകരായ കേരളീയരാണവര്. ഇവരുടെ നേതൃത്വശേഷി പില്ക്കാലത്ത് സംഘപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലും സമാജത്തില്‍ സംഘപ്രഭാവം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായകപങ്കാണ് വഹിച്ചത്. പാലക്കാട്ടും തൃശൂരിലും എറണാകുളത്തും കാസറകോഡും തുടങ്ങിയ കാലംമുതല്‍ സംഘപ്രവര്‍ത്തനം അനുസ്യൂതം നടന്നു പോന്നു. ഓരോയിടത്തുനിന്നും നിരവധി സ്വയം സേവകര്‍ കാര്യകര്‍ത്താക്കളായും പ്രചാരകരായും വളര്‍ന്നു വന്നു. ആര്.ഹരി, എ.വി.ഭാസ്കരന്, വി.രാധാകൃഷ്ണഭട്ട്, എന്നിവര്‍ എറണാകുളത്തുനിന്നും പി.കെ.ചന്ദ്രശേഖരന്, ദോമോദരന് വൈദ്യര് എന്നിവര്‍ കോഴിക്കോട്ടുനിന്നും വി.പി.ജനാര്ദനന്, എസ്.സേതുമാധവന് എന്നിവര്‍ പാലക്കാട്ടുനിന്നും 1950 കളില്‍ സംഘപ്രചാരകരായി.
1946 മുതല്‍ 1958 വരെയുള്ള കാലത്ത് സംഘപ്രചാരകരായിത്തീര്ന്ന ഈ സ്വയംസേവകര്‍ കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിനു വേരുറപ്പിച്ചതില് പ്രാധാന പങ്ക് വഹിച്ചവരാണ്്. പി.പരമേശവരന്‍, രാ.വേണുഗോപാല്‍, ആര്.ഹരി, എസ്.സേതുമാധവന് എന്നിവര്‍ സംഘത്തിന്റെയും അനുബന്ധപ്രസ്ഥാനങ്ങളുടെയും അഖിലഭാരതീയ ചുമതലകളിലേക്ക് എത്തി എന്നത് ആദ്യകാലത്ത് കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് തുടക്കമിട്ടവരുടെ സംഘടനാകൗശലത്തിന് തെളിവാണ്.
കോഴിക്കോട്ട് ഠേംഗ്ഡി സംഘപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ആദ്യം അവിടത്തെ കോവിലകങ്ങളിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ഥികളായിരുന്നു ശാഖകളില്‍ വന്നിരുന്നതെങ്കില്‍ രണ്ടുമൂന്നു വര്‍ഷം കഴിയുമ്പോഴേക്ക് കോഴിക്കോട് കടല്‍ത്തീരത്ത് സംഘപ്രവര്‍ത്തനം തുടങ്ങുകയും ശക്തമാക്കുകയും ചെയ്തു. ഠേംഗ്ഡിയുടെ പിന്‍ഗാമിയായെത്തിയ ശങ്കര്‍ശാസ്ത്രി എന്ന പ്രചാരകനാണ് അതിന് മുന്‍കൈയെടുത്തത്. കോഴിക്കോട് വെള്ളയിലെ ദാമോദരന്‍ വൈദ്യരുടെ സഹായത്തോടെ, മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ ശാഖകള്‍ തുടങ്ങി. ഒരുപക്ഷെ, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സംഘപ്രവര്‍ത്തനം ആദ്യമായി തുടങ്ങിയത് കോഴിക്കോട് വെള്ളയില്‍ കടല്പ്പുറത്തായിരിക്കണം. കോഴിക്കോട് നഗരത്തിലെ തൊഴിലാളികള്ക്കിടയും ഗുജറാത്തി സമൂഹങ്ങള്‍ക്കിടയിലും സംഘപ്രവര്‍ത്തനം വളരെ പെട്ടെന്ന് വ്യാപിച്ചു.
ജാതിരഹിത ഹിന്ദുസമൂഹം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ സംഘപ്രവര്‍ത്തനത്തിന് അനായാസവും നിശ്ശബ്ദവുമായി സാധിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ ആത്മീയാചാര്യരുടെ നേതൃത്വത്തില്‍ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മനുഷ്യമനസ്സില്‍ രൂഢമൂലമായിരുന്ന ഭേദഭാവം പൂര്‍ണമായി അകന്നിട്ടില്ലാത്ത കാലത്താണ് കേരളത്തില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ ശാഖയിലും എത്തുന്നവര്‍ പ്രാദേശികമായി അതത് വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും വിവിധ ശാഖകള്‍ ഒന്നിച്ചുചേര്‍ന്ന് നടക്കുന്ന സാംഘിക്ക്, പരിശീലനവര്ഗ്, ബൈഠക്, ശിബിരം തുടങ്ങിയ പരിപാടികളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ ഇടപഴകുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒന്നിച്ച് താമസിക്കുകയും ചെയ്തതോടെ സ്വയംസേവക മനസ്സില്‍നിന്ന് ജാതീയചിന്ത മാഞ്ഞുപോയി.
സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നതരായവര്‍ സംഘപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരാവുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ആത്മീയാചാര്യന്മാരായ ആഗമാനന്ദസ്വാമികള്‍, ചിന്മയാനന്ദന് എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. വെള്ളവസ്ത്രം ധരിച്ച സന്യാസിമാര്‍ എന്നാണ് സ്വാമി ചിന്മയാനന്ദന് സംഘപ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്. ആഗമാനന്ദസ്വാമികള്‍ അനൗദ്യോഗിക സംഘചാലകനെപ്പോലെയായിരുന്നു സംഘത്തോട് ഇടപെട്ടത് എന്ന് ഹരിയേട്ടന് പറയുകയുണ്ടായി. മന്നത്ത് പത്മനാഭന് ഗുരുജിയുടെ അടുത്ത അനുയായി എന്ന മട്ടിലാണ് പെരുമാറിയിരുന്നത്. കെ.കേളപ്പന്, ആര്.ശങ്കര്‍, പുത്തേഴത്ത് രാമമേനോന്, കുട്ടിക്കൃഷ്ണമാരാര് തുടങ്ങിയ പ്രഗത്ഭമതികള്‍ സംഘത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുകയും സര്‍വാത്മനാ സഹകരിക്കുകയും ചെയ്തിരുന്നു. മന്നത്തു പത്മനാഭനു ശേഷം എന്‍.എസ്.എസ്. പ്രസിഡന്റായ അഡ്വ.എന്‍.ഗോവിന്ദമേനോനായിരുന്നു സംഘത്തിന്റെ കേരളത്തിലെ ആദ്യത്തെ സംഘചാലക്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗോവധനിരോധന പ്രക്ഷോഭം നടന്നപ്പോള്‍ എസ്.എന്‍.ഡി.പി യുടെ എല്ലാ ശാഖകളും അതില്‍ സജീവമായി പങ്കംടുക്കണമെന്ന് അന്ന് അതിന്റെ സെക്രട്ടറിയായിരുന്ന ആര്.ശങ്കര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു.
കേരളത്തിലെ പൊതുസമൂഹത്തില്‍ സംഘത്തിന് ലഭിച്ചുകൊണ്ടിരുന്ന സ്വീകാര്യതയ്ക്ക് മറ്റൊരു പ്രധാന തെളിവാണ് സംഘശാഖയില്‍ ചൊല്ലുന്ന സംസ്കൃതത്തിലുള്ള ”നമസ്തേ സദാവത്സലേ…” എന്നുതുടങ്ങുന്ന പ്രാര്‍ഥനയുടെ മലയാള പരിഭാഷ, ‘വന്ദേമാതരം’ എന്ന പേരില്‍ 1944 ജൂലായ് 30 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. 1948 ല്‍ സംഘത്തിനു മേല്‍ സര്‍ക്കാര്‍ ഗാന്ധിവധത്തിന്റെ പങ്ക് ആരോപിച്ച് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ രാജ്യവ്യാപകമായി നടന്ന സത്യഗ്രഹത്തില്‍ കേരളത്തില്‍നിന്ന് വലിയ പങ്കാളിത്തമുണ്ടായി. പ്രതികൂലസാഹചര്യങ്ങളെയും പ്രതിസന്ധികളെയും ലക്ഷ്യബോധത്തോടെയും ഇച്ഛാശക്തിയോടെയും ആനായാസം നേരിട്ടാണ് കേരളത്തില്‍ സംഘപ്രവര്‍ത്തനം ചുവടുറപ്പിച്ചത്. തുടര്‍ന്നുള്ള പ്രയാണത്തിനിടയില്‍, സംഘടിത മതാധിപത്യത്തിന്റെയും കമ്യൂണിസ്റ്റ് കാപട്യത്തിന്റെയും ഇടയില്‍പ്പെട്ട ഹിന്ദുസമൂഹത്തിന് ആത്മവീര്യം നഷ്ടപ്പെട്ട അവസ്ഥ മാറ്റിയെടുക്കാനുള്ള ഇടപെടലുകള്‍ കേരളത്തില്‍ സംഘം നടത്തി. സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കുന്ന വ്യക്തിനിര്മ്മാണപ്രക്രിയ, സംഘം അഭംഗുരും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
















