ന്യൂഡൽഹി ; 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തിരിച്ചടിക്കണമെന്നു മനസ്സിൽ തോന്നിയിരുന്നുവെങ്കിലും സർക്കാർ സൈനിക നടപടിക്ക് മുതിർന്നില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ വെളിപ്പെടുത്തൽ. അന്ന് രാജ്യാന്തര തലത്തിൽനിന്നുള്ള സമ്മർദവും ഐഎഫ്എസിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിലപാടും കാരണമാണ് പാക്കിസ്ഥാനെതിരെ സൈനികമായി പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.
പ്രതികാരം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും സൈനിക നടപടി സ്വീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. സാധ്യമായ തിരിച്ചടിയെക്കുറിച്ച് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ചിദംബരം പറഞ്ഞു.
‘യുദ്ധം തുടങ്ങരുത് എന്ന് പറയാന്‍ ലോകം മുഴുവന്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തി . അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും സമീപിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞു. ഞാൻ ചുമതലയേറ്റതിനുശേഷം രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാൻ പറന്നെത്തി. ദയവായി പ്രതികരിക്കരുത് എന്നു പറയാനായിരുന്നു അത്. ഞാൻ പറഞ്ഞു – ഇത് സർക്കാരിന്റെ തീരുമാനമാണ് എന്ന്’’ – ചിദംബരം പറഞ്ഞു.
2008 നവംബർ 26ന്, 10 പാക്ക് ഭീകരർ മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ്‌മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, നരിമാൻ ഹൗസ് തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തി. 175 പേരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. അവശേഷിച്ച ഏക ഭീകരൻ അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റി.
















