ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് 1,800 കോടി രൂപയുടെ വിവിധ ജലബോർഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ദൽഹിയിൽ നിർവഹിക്കും. സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 2 ന് അവസാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സേവാ പഖ്‌വാഡയുടെ ഭാഗമാണ് ഈ പരിപാടി.
പ്രധാനമന്ത്രി മോദിയുടെ ജന്മദിനം (സെപ്റ്റംബർ 17) മുതൽ മഹാത്മാഗാന്ധിയുടെ ജന്മവാർഷികം (ഒക്ടോബർ 2) വരെയുള്ള പൊതുജനസേവനത്തിലാണ് സേവാ പഖ്‌വാഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കുന്ന സേവാ പഖ്‌വാഡയുടെ ഭാഗമായി ദൽഹിയിലെ ജനങ്ങൾക്ക് ഇന്ന് സമ്മാനങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. 1800 കോടിയിലധികം രൂപയുടെ ദൽഹി ജല ബോർഡിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഞാൻ നിർവഹിക്കും,” – അമിത് ഷാ എക്‌സിൽ എഴുതി.
ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദൽഹി വൃത്തിയുള്ളതും, സ്വയംപര്യാപ്തവും, ഭാവിക്ക് സജ്ജവുമായ തലസ്ഥാനമായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ‘എക്സ്’ അക്കൗണ്ടിൽ പറഞ്ഞു.
സേവാ പഖ്‌വാഡ വേളയിൽ ദൽഹി ജലബോർഡിന്റെ ഈ പദ്ധതികൾ ദൽഹിയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ശുദ്ധജല വിതരണം, ശക്തമായ മലിനജല ശൃംഖല, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തലസ്ഥാനത്തെ കൂടുതൽ മികച്ചതാക്കുന്നതിനുള്ള ഒരു നാഴികക്കല്ലായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു.
















