ലണ്ടൻ: ഗാന്ധി ജയന്തി അടുത്തിരിക്കെ ലണ്ടനിൽ ഗാന്ധി പ്രതിമ ഇന്ത്യാ വിരുദ്ധ പ്രയോഗങ്ങളെഴുതിയും പെയിന്‍റടിച്ചും വികൃതമാക്കി. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് വികൃതമാക്കിയത്. രാഷ്‌ട്രപിതാവിന്റെ പ്രതിമയ്‌ക്ക് കീഴിൽ ‘ഗാന്ധി ഹിന്ദുസ്ഥാനി ടെററിസ്റ്റ്’, ‘ടെററിസ്റ്റ്’ തുടങ്ങിയ വിദ്വേഷ കുറിപ്പുകളാണ് ആക്രമികൾ എഴുതിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തെ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ രംഗത്തെത്തി. ലജ്ജാകരമെന്നും അഹിംസയുടെ പരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മിഷൻ പ്രതികരിച്ചു. സംഭവം ബ്രിട്ടീഷ് അധികാരകളെ അറിയിച്ചതായും പ്രതിമ പഴയ രീതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമീഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈക്കമീഷൻ അറിയിച്ചു. പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്യന്റ് ആണ് ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്‌റ്റോക്ക് സക്വയറിലെ ഗാന്ധി പ്രതിമ നിർമിച്ചത്. 1968ൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
ലണ്ടനിൽ നിയമ വിദ്യാർഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്.
















