ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ചാംപ്യന്‍പട്ടം നിലനിര്‍ത്തിക്കൊണ്ടുള്ള ഭാരതത്തിന്റെ ഒന്‍പതാം കിരീട വിജയത്തിനു സവിശേഷതകള്‍ ഏറെയാണ്. രാഷ്‌ട്രബോധവും കളിമികവും സമന്വയിച്ചതായിരുന്നു ഈ വിജയം. ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെയായിരുന്നു ഭാരതത്തിന്റെ കുതിപ്പ്. ആ യാത്രയില്‍, ഫൈനല്‍ അടക്കം മൂന്നു തവണ പാകിസ്ഥാനെ തകര്‍ത്തുവിട്ടത് ഏറ്റവും വലിയ പ്രത്യേകത. ഫൈനലില്‍ മാത്രമാണ് ഒന്നു പൊരുതി നില്‍ക്കാനെങ്കിലും പാകിസ്ഥാനു കഴിഞ്ഞത്. ഏഷ്യാകപ്പ് ചരിത്രത്തിലെ ആദ്യ ഭാരത – പാക് ഫൈനലായിരുന്നു ഇത്. ഫൈനലിലെ മികച്ച താരവും ടൂര്‍ണമെന്റിലെ മികച്ച താരവും ഭാരതീയരാവുകയും ചെയ്തു. തിലക് വര്‍മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഓപ്പണര്‍ അഭിഷേക് ശര്‍മ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി. അഭിഷേക്, ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 314 റണ്‍സ് അടിച്ചുകൂട്ടി. കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയതു ഭാരതത്തിന്റെതന്നെ കുല്‍ദീപ് യാദവാണ്. ഏഴ് മത്സരങ്ങളില്‍ 17 വിക്കറ്റുകളാണ് നേടിയത്. സഞ്ജു സാംസന്റെ സാന്നിധ്യം വഴി ഈ വിജയത്തിനൊരു മലയാളി സ്പര്‍ശവും കൈവന്നു.
ഗ്രൂപ്പ് മത്സരത്തിലും സൂപ്പര്‍ ഫോറിലും പാകിസ്ഥാനെതിരെ ഭാരതത്തിന്റെ വിജയം ഏകപക്ഷീയമായിരുന്നെങ്കില്‍ ഫൈനലില്‍ അത്ര എളുപ്പമായിരുന്നില്ലെന്നത് സത്യമാണ്. പക്ഷേ, ബൗളിങ്ങിലും ബാറ്റിങ്ങിലും തുടക്കത്തിലെ പാളിച്ചകള്‍ മറികടന്ന് പിടിച്ചുകയറി തിരിച്ചടിക്കാന്‍ കഴിഞ്ഞതിലെ നിശ്ചയദാര്‍ഢ്യം ശ്രദ്ധേയമാണ്. ആദ്യം ബൗള്‍ ചെയ്ത ഭാരത ബൗളര്‍മാര്‍ക്ക് പാക് ഓപ്പണര്‍മാരെ പിടിച്ചുകെട്ടാനാവാതെ വന്നപ്പോള്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് തുണച്ചത്. 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപിന്റെ പ്രകടനമാണ് പാകിസ്ഥാനെ 146 റണ്‍സിലൊതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴും തുടക്കത്തില്‍ ഭാരതത്തിന് തിരിച്ചടി നേരിട്ടു. മൂന്നിന് 20 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഭാരതത്തെ കൈപിടിച്ചുയര്‍ത്തിയത് തിലക് വര്‍മ്മയുടെയും സഞ്ജു സാംസന്റെയും ശിവം ദുബെയുടെയും മികച്ച ബാറ്റിങ്ങാണ്. പ്രത്യേകിച്ചും തിലക് വര്‍മയുടെ ഇന്നിങ്സ്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഭാരത താരങ്ങള്‍ പാക് താരങ്ങളുമായി സൗഹൃദം പങ്കിടാനോ മത്സര ശേഷം ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല. പഹല്‍ഗാമിന്റെ മുറിവ്, രാഷ്‌ട്രത്തിന്റേയും പൗരബോധമുള്ള ഓരോ ഭാരതീയന്റേയും മനസ്സില്‍ എത്ര ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. പാകിസ്ഥാനെതിരായ ആദ്യ വിജയത്തിനു ശേഷം നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്, ഈ വിജയം ഭാരത സൈന്യത്തിനും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും സമര്‍പ്പിക്കുന്നു എന്നായിരുന്നു. അതുതന്നെ രണ്ടാം വിജയ ശേഷം സൂര്യകുമാര്‍ ആവര്‍ത്തിച്ചു. ഫൈനലില്‍ കിരീടം നേടിയ ശേഷം ജേതാക്കള്‍ക്കുള്ള ട്രോഫി സ്വീകരിക്കാനും ഭാരതം തയ്യാറായില്ല. എസിസി ചെയര്‍മാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഭാരതവും ബിസിസിഐയും. ഭാരതത്തിനെതിരേ നിരന്തരം വിഷംവമിക്കുന്ന പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ നഖ്വിയില്‍നിന്ന് കിരീടം സ്വീകരിക്കേണ്ട എന്ന നിലപാട് ഭാരതം സ്വീകരിച്ചത് ഉചിതമായി. ട്രോഫി ഏറ്റുവാങ്ങിയില്ലെങ്കിലും, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ സ്റ്റേഡിയത്തില്‍നിന്ന് പോയതിനു പിന്നാലെ ഭാരത താരങ്ങള്‍ പോഡിയത്തില്‍ കയറി വിജയം ആഘോഷിച്ചു.
രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും കളമൊഴിഞ്ഞപ്പോള്‍ ഏവരും ഭാരത ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെട്ടിരുന്നു. എന്നാല്‍ സൂര്യകുമാറും കൂട്ടരും ചേര്‍ന്ന് പാകിസ്ഥാനെ തകര്‍ത്ത് ഭാരതത്തിന് കിരീടം സമ്മാനിച്ചത്, അത്തരം ആകുലതകള്‍ക്കൊന്നും പ്രസക്തിയില്ലെന്ന പ്രഖ്യാപനവും കൂടിയായി. നിശ്ചയദാര്‍ഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പോരാട്ടവീര്യത്തിന്റെയും വിജയമാണിത്. മികവിന്റെ കുറവല്ല, ആത്മവിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും പോരായ്‌മയാണ് കായികരംഗം അടക്കം വിവിധ മേഖലകളില്‍ നമ്മേ പിന്നോട്ടടിക്കുന്നത് എന്ന പരാതിക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. അടുത്ത കാലത്തായി അതില്‍ കാതലായ മാറ്റം വരുന്നതിന്റെ സുചനയാണ് വിവിധ രംഗങ്ങളില്‍ ഭാരതം നേടുന്ന തുടര്‍ച്ചയായ മുന്‍തൂക്കം. അടുത്തിടെ സമാപിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ സൂപ്പര്‍ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് രാജ്യത്തെ കായികപ്രേമികള്‍ കേട്ടത്. അതിന് പരിഹാരമാകില്ലെങ്കിലും ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയതിലൂടെ നീരജിന്റെ സങ്കടം ഒരു പരിധിവരെ മറക്കാനും കഴിയും. ഈ കിരീടനേട്ടം നല്‍കുന്ന ഊര്‍ജ്ജവുമായി, 2026 ഫെബ്രുവരിയില്‍ തുടങ്ങുന്ന പുരുഷ ടി20 ലോകകപ്പിനായി ഒരുങ്ങാം. വനിതാ ടി20 ലോകകപ്പും അടുത്ത വര്‍ഷം നടക്കും. അതിന് മുന്‍പായി വനിതാ ഏകദിന ലോകകപ്പ് ഇന്ന് തുടങ്ങുകയാണ്. പുരുഷന്മാര്‍ നേടിയ ഈ ഉജ്ജ്വല നേട്ടത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഭാരത വനിതകളും ലോകകിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
















