ലഖ്നൗ : സെപ്റ്റംബർ 26 ന് ബറേലിയിൽ “ഐ ലവ് മുഹമ്മദ്” കലാപവുമായി ബന്ധപ്പെട്ട് സമർപ്പിച്ച എഫ്‌ഐആറിൽ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. അക്രമം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. മൗലാന തൗഖീർ റാസ ഖാൻ അക്രമത്തിൽ പങ്കാളിയാണെന്നും ഇയാൾ ഒന്നാം പ്രതിയാണെന്നും അതിൽ പറയുന്നു. പോലീസുകാരെ കൊന്നിട്ടാണെങ്കിലും മുസ്ലീങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും നഗരത്തിലെ അന്തരീക്ഷം തകർക്കാനും തൗഖീർ റാസ പ്രതിഷേധക്കാരോട് നിർദ്ദേശിച്ചതായും അതിൽ പറയുന്നു.
ബറേലിയിലെ ‘ഐ ലവ് മുഹമ്മദ്’ വിവാദത്തെയും അക്രമത്തെയും കുറിച്ച് ബറേലി എസ്എസ്പി അനുരാഗ് ആര്യയും പ്രസ്താവനയിറക്കി. “ഇന്ന് 28 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ നദീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 26 ന് നടന്ന സംഭവത്തിൽ ഒരു പോലീസുകാരനിൽ നിന്ന് തട്ടിയെടുത്ത മൊബൈൽ ഹാൻഡ്‌സെറ്റ് പോലീസ് കണ്ടെടുത്തു. മറ്റൊരു പ്രതിയായ സഫറുദ്ദീനെ അറസ്റ്റ് ചെയ്തു, സംഭവത്തിന് ഉപയോഗിച്ചിരിക്കാമെന്ന് കരുതുന്ന ഒരു ആയുധം ഇയാളിൽ നിന്ന് കണ്ടെടുത്തു.” – എസ്എസ്പി പറഞ്ഞു.
ഇതിനു പുറമെ സംഭവത്തിൽ പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചെന്നും ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാൻ വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ താനും ഡോ. നഫീസും ലിയാഖത്തും ഒപ്പിട്ട ഒരു അപ്പീൽ ലെറ്റർഹെഡിൽ പ്രചരിപ്പിച്ചതായി പ്രതി നദീം ഖാൻ പറഞ്ഞതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എഫ്‌ഐആറിൽ വെളിപ്പെടുത്തിയത് എന്താണ് ?
എഫ്‌ഐആർ പ്രകാരം നഗരത്തിലെ അന്തരീക്ഷം നശിപ്പിക്കണമെന്നും പോലീസുകാരെ കൊന്നിട്ടാണെങ്കിലും മുസ്ലീങ്ങൾ അവരുടെ ശക്തി പ്രകടിപ്പിക്കണമെന്നും തൗഖീർ റാസ പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. ‘ഐ ലവ് മുഹമ്മദ്’ എന്ന പരിപാടിയിൽ മറ്റ് ജില്ലകളിൽ നിന്നുപോലും കുറ്റവാളികളെ വിളിച്ചുവരുത്തി. ‘പ്രവാചകനെ നിന്ദിച്ചവന് ഒരു ശിക്ഷ, ശരീരത്തിൽ നിന്ന് തല വേർപെടുത്തുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ജനക്കൂട്ടത്തിൽ ചിലർ ഉയർത്തി, ഇത് ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പ്രേരിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.
മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനിടയിൽ പോലീസുകാരെ കൊന്നാലും മതി, ഇന്ന് നഗരത്തിന്റെ അന്തരീക്ഷം നശിപ്പിക്കണമെന്ന് മൗലാന തൗഖീർ റാസ ജനക്കൂട്ടത്തോട് പറഞ്ഞു. കൂടാതെ വെള്ളിയാഴ്ച തടിച്ചുകൂടിയ ജനക്കൂട്ടം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ നിയമവിരുദ്ധ ആയുധങ്ങളുമായി പോലീസിന് നേരെ വെടിയുതിർത്തതായും എഫ്‌ഐആറിൽ പരാമർശിക്കുന്നു.
പോലീസുകാരെ ആക്രമിക്കുകയും അവരുടെ ബാറ്റണുകൾ പിടിച്ചുപറിക്കുകയും, അവരുടെ ബാഡ്ജ് വലിച്ചുകീറുകയും, ഗ്ലാസ് കുപ്പികളിൽ നിന്ന് പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തു. ഇതിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് പോലീസുകാരെ ആക്രമിച്ചത്. ഡിഐജി അജയ് കുമാർ സാഹ്നി ഇതിനെ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയെന്നും പടിഞ്ഞാറൻ യുപിയിലെ സമാധാനം തകർക്കാനും സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാനുമുള്ള ശ്രമമാണെന്നും വിശേഷിപ്പിച്ചു.
















