ന്യൂദൽഹി: 2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആയുധം താഴെ വെച്ച് കീഴടങ്ങാൻ ആഗ്രഹിക്കുന്നവരെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നയമെന്നും എന്നാൽ നിരപരാധികളായ ഗോത്രവിഭാഗക്കാരെ കൊല്ലാൻ ആയുധമെടുത്താൽ, അവരെ സംരക്ഷിക്കുന്നതിന് വേണ്ടി സായുധരായ നക്സലൈറ്റുകളെ നേരിടുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നക്സലിസത്തിന് പ്രത്യയശാസ്ത്രപരവും നിയമപരവും സാമ്പത്തികവുമായ പിന്തുണ നൽകുന്നവരെ ഇന്ത്യൻ സമൂഹം മനസ്സിലാക്കുന്നതുവരെ നക്സലിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. നക്സലൈറ്റുകൾക്ക് ധനസഹായം നൽകുന്നവർക്ക് NIA യും ED യും കുരുക്ക് മുറുക്കിയിട്ടുണ്ടെന്നും, നഗരങ്ങളിൽ നിന്ന് നക്സലുകൾക്ക് ലഭിക്കുന്ന പിന്തുണ, നിയമ സഹായ ശൃംഖലകൾ, മാധ്യമ ആഖ്യാനങ്ങൾ എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നക്സൽ മുക്ത ഭരതം- മോദിയുടെ നേതൃത്വത്തിൽ ചുവപ്പ് ഭീകരതയ്‌ക്ക് അന്ത്യം’ എന്ന പരിപാടിയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ആഭ്യന്തര സുരക്ഷയും രാജ്യാതിർത്തികളുടെ സംരക്ഷണവും നാം ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളുടെ കാതലായ വശങ്ങളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ സ്വാധീനമുള്ള ഇടനാഴി എന്നീ മൂന്ന് പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിച്ചിരുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും, സുവ്യക്തവും ദീർഘകാലീനവുമായ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്ന് മേഖലകളിലും വർദ്ധിച്ചു വന്ന അശാന്തി കാരണം ഏകദേശം നാലോ അഞ്ചോ പതിറ്റാണ്ടുകളായി ആയിരക്കണക്കിന് സാധാരണക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. സ്വത്ത് വകകൾക്ക് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട രാജ്യത്തിന്റെ ബജറ്റിന്റെ വലിയൊരു പങ്ക് ഈ ഹോട്ട്‌സ്‌പോട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. സുരക്ഷാ സൈനികർക്ക് വൻതോതിൽ ജീവഹാനി നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് ഗണ്യമായ പരിവർത്തനം സംഭവിച്ചു. 2014 ൽ ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ, ചർച്ച, സുരക്ഷ, ഏകോപനം എന്നീ മൂന്ന് വശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ പ്രവർത്തനമാരംഭിച്ചു. ഇത് മൂലം , 2026 മാർച്ച് 31-ഓടെ, രാജ്യത്ത് നിന്ന് സായുധ നക്സലിസം തുടച്ചുനീക്കപ്പെടും – അമിത് ഷാ പറഞ്ഞു.
















