ന്യൂദൽഹി: അനധികൃതമായ വൺ ബെറ്റ് ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമിനെതിരേയുള്ള നടപടിയിൽ സമൻസ് അയച്ചിട്ടും മുൻ ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും ഉൾപ്പെടെയുള്ള ചില പ്രമുഖർ ഹാജരാകാത്തതിനാൽ, പണമിടപാടുകൾ നടന്ന കേസുകളിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
നിയമവിരുദ്ധ വാതുവെപ്പിന് പിന്തുണ നൽകിയതിന് ഇ ഡി സെലിബ്രിറ്റികളെ പ്രതികളാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതിന് ഈ സെലിബ്രിറ്റികളെയും പ്രതികളാക്കിയേക്കാവുന്ന കേസിൽ ഇഡി ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
സെപ്തംബർ 24 ന്, ഓൺലൈൻ വാതുവെപ്പ് സിൻഡിക്കേറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ചോദ്യം ചെയ്യലിനായി നടൻ സോനു സൂദ് ഇ ഡിയുടെ ആസ്ഥാനത്ത് ഹാജരായിരുന്നു. നേരത്തെ, ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ, യുവരാജ് സിംഗ്, നടനും മുൻ ടിഎംസി എംപിയുമായ മിമി ചക്രവർത്തി എന്നിവർ ഏജൻസിയിൽ ഹാജരായി നിയമവിരുദ്ധ വാതുവെപ്പ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതിന് ലഭിച്ച ഫീസ് സംബന്ധിച്ച് മൊഴി നൽകിയതാണ്. സമൻസ് ലഭിക്കാതിരുന്ന നടി ഉർവശി റൗട്ടേലയോട് ഇതേ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് നിയമവിരുദ്ധമായി വാതുവെപ്പ്, ചൂതാട്ട റാക്കറ്റ് നടത്തിയതിനും കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം ഭാരതത്തിൽ നിന്ന് പുറത്തേക്ക് കടത്തിയതിനും വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പ്രൊമോട്ടർമാരെയും കൂട്ടാളികളെയും ഏജൻസി അന്വേഷിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെയും കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാന വിവരവും ഏജൻസി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, നിയമവിരുദ്ധ വാതുവെപ്പ് ആപ്പായ ഫെയർപ്ലേയുടെ കാര്യത്തിൽ, ദുബായിൽ 307 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഏജൻസി കണ്ടുകെട്ടിയിരുന്നു, ഇതിൽ പ്രതികളുമായി ബന്ധപ്പെട്ട ഭൂമി, വില്ലകൾ, ബാങ്ക് ബാലൻസുകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈൻ ചൂതാട്ടത്തിന് പുറമേ, ക്രിക്കറ്റ് മത്സരങ്ങളുടെ നിയമവിരുദ്ധ പ്രക്ഷേപണത്തിലും ഫെയർപ്ലേയ്‌ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
















