ന്യൂയോർക്ക് : മിഷിഗണിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച വെടിവയ്‌പ്പും തീവെപ്പും ഉണ്ടായി. അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയും വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു. ബര്‍ട്ടണ്‍ സ്വദേശിയായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് (40) ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
2004 മുതല്‍ 2008 വരെ യു എസ് സൈന്യത്തിന്റെ ഭാഗമായി ഇറാഖില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് തോമസ് ജേക്കബ് സാന്‍ഫോര്‍ഡ്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ തോക്കുമായി അക്രമി പള്ളിക്കുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി വെടിവച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഡെട്രോയിറ്റിൽ നിന്ന് 50 മൈൽ വടക്ക് ഗ്രാൻഡ് ബ്ലാങ്കിലെ ലാറ്റർ-ഡേ സെയിന്റ്‌സ് പള്ളിയിലാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. “മക്കാൻഡ്‌ലിഷ് റോഡിലെ ലാറ്റർ-ഡേ സെയിന്റ്‌സ് പള്ളിയിൽ ഒരു തോക്കുധാരി ഉണ്ടായിരുന്നു. അയാളുടെ വെടിവയ്‌പിൽ നിരവധി ഇരകളുണ്ട്, എന്നാൽ തോക്കുധാരി കൊല്ലപ്പെട്ടു. ഇപ്പോൾ പൊതുജനങ്ങൾക്ക് ഒരു ഭീഷണിയുമില്ല. പള്ളിക്ക് തീപിടിച്ചിരിക്കുന്നു” -ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്കിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ നോർത്ത് കരോലിനയിൽ ഒരു റസ്റ്റോറന്റിൽ ഒരാൾ വെടിയുതിർത്തതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ വെടിവയ്‌പ് നടന്നിരിക്കുന്നത്. നോർത്ത് കരോലിനയിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൗത്ത്പോർട്ട് യാച്ച് ബേസിൻ പ്രദേശത്തെ പ്രശസ്ത റസ്റ്റോറന്റായ അമേരിക്കൻ ഫിഷ് കമ്പനിയിലാണ് അതിക്രമം നടന്നത്.
വെടിവയ്‌പ്പ് വളരെ ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓക്ക് ഐലൻഡിലെ നിഗൽ എഡ്ജാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
















