കപട ശാസ്ത്രത്തിന് ഓശാന പാടുന്ന ട്രംപന്‍മാരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ് അമേരിക്കയില്‍. കാലാവസ്ഥാ മാറ്റം കടംകഥയാണെന്നും മലിനവാതകങ്ങള്‍ നിറഞ്ഞാല്‍ ഭൂമിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും ഉറക്കെ പ്രഖ്യാപിച്ച് ‘ശാസ്ത്രജ്ഞ’നാണല്ലോ ശ്രീമാന്‍ ട്രംപ്. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കും അധികം വെൡവുണ്ടാകാന്‍ വഴിയില്ലല്ലോ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയലെ ഫ്‌ളോറിഡ സംസ്ഥാനം. ഫ്‌ളോറിഡ സര്‍ക്കാരിന്റെ കപട ശാസ്ത്രബോധത്തിനിരയാകാന്‍ പോകുന്നതാവട്ടെ അവിടത്തെ പിഞ്ചുകുട്ടികളും…
‘വാക്‌സിന്‍’ ഒരു തട്ടിപ്പാണെന്നാണ് ഫ്‌ളോറിഡ ഗവര്‍ണറുടെയും കൂട്ടാളികളുടെയും കണ്ടെത്തല്‍. അതിനാല്‍ ഇനി ഫ്‌ളോറിഡയിലെ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ വേണ്ട. അഞ്ചാം പനിയും മുണ്ടിനീരും ചിക്കന്‍ പോക്‌സും പോളിയോയുമൊക്കെ വാക്‌സിന്‍ കൂടാതെ തന്നെ നിയന്ത്രിക്കാമെന്നാണ് ഫ്‌ളോറിഡയിലെ സര്‍ജന്‍ ജനറല്‍ ജോസഫ് ലപാഡോ പറയുന്നത്. വര്‍ഷങ്ങളായി കോവിഡ് അടക്കമുള്ള വാക്‌സിനുകള്‍ക്കെതിരെ പോരാട്ടം നടത്തുന്ന മഹാനായ ഡോക്ടറാണ് ലപാഡോ. ഗ്രഹണം വരുമ്പോള്‍ ഞാഞ്ഞൂലിനും വിഷം കനക്കുമെന്നു പറയുന്നതുപോലെ ട്രംപ് ഭരണം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ജോസഫ് ലപാഡോയ്‌ക്കും വീര്യം കയറി. ഇനി ശാസ്ത്രമെന്താണെന്നാണ് ടിയാന്‍ തീരുമാനിക്കുമെന്ന് സാരം.
വാക്‌സിന്‍ പ്രയോഗം കണ്ടെത്തിയതിലൂടെ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ജീവിതത്തിലേക്ക് തിരികെവന്നതെന്നത് ജീവിക്കുന്ന സത്യം. അഞ്ചാം പനി വാക്‌സിന്‍തന്നെ ദശലക്ഷക്കണക്കിന് കുരുന്നു ജീവനുകളെയാണ് രക്ഷിച്ചത്. കുഞ്ഞുങ്ങളെ ബാധിക്കാവുന്ന മാരകരോഗങ്ങളെ പടിക്കു പുറത്താക്കാന്‍ വാക്‌സിന്‍ പ്രയോഗത്തെക്കാളും മികച്ച ചികിത്സയില്ലെന്ന് പതിനായിരക്കണക്കിന് പഠനങ്ങളാണ് തെളിയിച്ചത്. പക്ഷേ ഫ്‌ളോറിഡയുടെ സര്‍ജന്‍ ജനറലിന് അതൊന്നും ഒരു പ്രശ്‌നമേയല്ല. അമേരിക്കയെ വീണ്ടും ആരോഗ്യവതിയാക്കുക (മേയ്‌ക്ക് അമേരിക്ക ഹെല്‍തി എഗൈന്‍-മഹാ) എന്ന മഹാപദ്ധതിയുടെ ജനയിതാവായ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി (ജൂനിയര്‍)യുടെ അഭിപ്രായവും മറിച്ചല്ല. ഫലം, കുഞ്ഞുങ്ങളുടെ ആരോഗ്യം ജൈവ ടൈം ബോംബിന്റെ പുറത്ത് ബന്ധിക്കപ്പെട്ടുവെന്നതുതന്നെ!
ശരീരം ദൈവം തന്ന സമ്മാനമാണെന്നും അതില്‍ സൂചി കുത്തിയിറക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ലപാഡോയുടെയും കൂട്ടരുടെയും വാദം. സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തികളുടേതാണ്; രാജ്യത്തിന്റേതല്ല-ലപാഡോയും ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും വാദിക്കുന്നു. തങ്ങളുടെ നിലപാടിനെ ധീരമായ സമീപനമായി ചിത്രീകരിക്കുന്നു. പക്ഷേ കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളൊന്നും ഈ കെണിയില്‍ വീണില്ല. സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഒരുക്കി, എല്ലാ വാക്‌സിനേഷനുകളും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാനാണ് അവര്‍ക്ക് താല്‍പര്യം.
ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും ഫ്‌ളോറിഡയുടെ ഈ തലതിരിഞ്ഞ നീക്കത്തെ കടുത്ത ഭാഷയില്‍ അപലപിക്കുന്നുണ്ട്. മാരകരോഗങ്ങള്‍ തേരോട്ടത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യംകൊണ്ട് കളിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാപകമായ വാക്‌സിനേഷനിലൂടെ നേടിയെടുക്കുന്ന ‘സമൂഹ പ്രതിരോധം’ താറുമാറാവുമെന്ന് വിലപിക്കുന്നുണ്ട്. പക്ഷേ പൊട്ടന്റെ കാതില്‍ മന്ത്രിക്കുന്നതും കുരുടനെ കണ്ണാടി കാണിക്കുന്നതും പോലെ നിഷ്ഫലമാണ് കപടശാസ്ത്രികള്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കുന്നത്…
ബീജകോശങ്ങളുടെ വീരകൃത്യങ്ങള്‍
പുരുഷ പ്രത്യുല്‍പാദന കോശങ്ങളെയാണ് ‘ബീജം’ എന്ന പേരില്‍ വിളിക്കുന്നത്; എല്ലാവര്‍ക്കുമറിയുന്ന കാര്യം. അണ്ഡവുമായി സംയോജിച്ച് ബീജസങ്കലന പ്രക്രിയ പൂര്‍ത്തിയാക്കുകയാണതിന്റെ ധര്‍മ്മം. എന്നാല്‍ പുരുഷബീജങ്ങളെക്കൊണ്ട് മറ്റ് പല പണികളും എടുപ്പിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ബീജങ്ങളെ മൈക്രോബോട്ടുകളാക്കിമാറ്റി മരുന്നു മാത്രകള്‍ എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള ശരീരഭാഗങ്ങളില്‍ എത്തിക്കുക. ക്യാന്‍സര്‍ കോശങ്ങളെ അപകടരഹിതമായി കണ്ടെത്തി കൃത്യതയോടെ നശിപ്പിക്കുക. മറ്റ് ശരീരകോശങ്ങള്‍ക്കൊന്നും യാതൊരപകടവും സംഭവിക്കാത്ത രീതിയില്‍ ഇക്കാര്യം നിര്‍വഹിക്കാന്‍ ബീജകോശങ്ങള്‍ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ബീജസങ്കലനത്തെ ത്വരിതപ്പെടുത്തി വന്ധ്യതാ ചികിത്‌സ എളുപ്പമാക്കിത്തീര്‍ക്കാനും ഈ പുതിയ കണ്ടുപിടിത്തത്തിനു കഴിയുമത്രെ. വെറോണിക്ക മഗ്ഡാന്‍സ്, ഇസ്‌ലാം ഖലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു അന്തര്‍ദേശീയ ഗവേഷണ സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍. എന്‍.പി.ജെ. റോബോട്ടിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കാന്തികശക്തിയുള്ള നാനോ കണങ്ങള്‍ കൊണ്ട് കരുത്തു നല്‍കി ബയോളജിക്കല്‍ റോബോട്ടുകളായി മാറ്റിയെടുക്കുന്ന ബീജങ്ങളാണ് കൃത്യമായ ലക്ഷ്യത്തില്‍ മരുന്നുകളെ ചുമന്നെത്തിച്ച് നിക്ഷേപിക്കുന്നത്. എക്‌സ്-കിരണങ്ങളുടെ സഹായത്തോടെ ഈ ബീജങ്ങളുടെ ദിശ കൃത്യമായി കണ്ടെത്താനും കഴിയുമത്രെ.
അല്‍ഷിമേഴ്‌സിനെ അറിയാന്‍
മറവിരോഗമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അല്‍ഷിമേഴ്‌സ് രോഗത്തെ കാലേക്കൂട്ടി കണ്ടറിയുന്നതിനുള്ള ഒരു സാങ്കേതികവിദ്യ കണ്ടെത്തിയതായി വാര്‍ത്ത. ചെലവ് കുറഞ്ഞ ഈ സാങ്കേതികവിദ്യ കണ്ടെത്തിയത് ബാത്ത് സര്‍വകലാശാലയിലെ ഗവേഷകരാണെന്ന് ‘ബ്രെയിന്‍’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഒരു ലാപ്‌ടോപ്പ്, എട്ട് ഇഇജി ഇലക്‌ട്രോഡുകള്‍ എന്നിവയാണ് തലച്ചോറിലെ തരംഗങ്ങള്‍ വിശകലനം ചെയ്ത് രോഗസാധ്യത കണ്ടെത്തുന്നതിനുള്ള ഈ സംവിധാനത്തിലെ പ്രധാന ഭാഗങ്ങള്‍. ഒപ്പം പ്രത്യേകതരം കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളും പരിശോധനക്ക് പ്രത്യേക സ്ഥലങ്ങളൊന്നും വേണ്ടത്രെ. രോഗിയുടെ വീട്ടിലെ തീന്‍മേശപോലും പരിശോധന നടത്താനായി ഉപയോഗപ്പെടുത്തി. രോഗി വെറുതെ ഇരുന്നുകൊടുത്താല്‍ മതി. ലാപ്‌ടോപ്പിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അതിവേഗം മിന്നിമറയുന്ന നിരവധി ചിത്രരൂപങ്ങളെ വെറുതെ നോക്കിയിരുന്നാല്‍ മതി. ചോദ്യമില്ല; ഉത്തരമില്ല; പ്രതികരണം ആരായുകയുമില്ല. രോഗി സ്‌ക്രീനില്‍ കാണുന്ന ഓരോ ചിത്രത്തിന്റെയും പ്രതികരണമാണ് കമ്പ്യൂട്ടര്‍ വിശകലനം ചെയ്യുക. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടിരിക്കുന്ന സെന്‍സറുകള്‍ സംഭവിക്കാനിരിക്കുന്ന മേധാക്ഷയത്തെ കാലേക്കൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നല്‍കും.
അല്‍ഷിമേഴ്‌സ് സാധ്യത കണ്ടെത്തുകയെന്നത് നിലവില്‍ ഏറെ ചിലവേറിയ പ്രക്രിയയാണ്; സമയംഏറെ വേണ്ടിവരുന്നതും രോഗിയുടെ തലച്ചോറിനെ കുഴച്ചുമറിക്കുന്നതുമാണത്. അഭിമുഖങ്ങള്‍, കോഗ്‌നിറ്റീവ് പരീക്ഷകള്‍, തലച്ചോര്‍ സ്‌കാന്‍ തുടങ്ങി എത്രയോ ഘടകങ്ങളാണ് അതിനുള്ളത്. രോഗിയുടെ ശരീരസ്ഥിതിയും ഭാഷാമികവും, ഉത്കണ്ഠയും വിദ്യാഭ്യാസവുമൊക്കെ അതില്‍ വിശകലനം ചെയ്യപ്പെടും. ഇഇജിയും തലച്ചോറിന്റെ വൈദ്യുത പ്രവര്‍ത്തനങ്ങളും അളന്നെടുക്കും. എന്നാലോ, കൃത്യത നൂറ് ശതമാനം ലഭിക്കുകയുമില്ല. വിഷ്വല്‍ സിമിലേഷന്‍ എന്ന നാനോ ശാസ്ത്രവിദ്യയുടെ സഹായത്തോടെ നൂറോളം രോഗികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഗവേഷകരെ പുതുവിദ്യ കണ്ടെത്തുന്നതിലെത്തിച്ചതെന്ന് ‘ബ്രെയിന്‍ കമ്യൂണിക്കേഷന്‍സ്’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
















