ചെന്നൈ : തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നടനും രാഷ്‌ട്രീയക്കാരനുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ എട്ട് കുട്ടികളും 16-ലധികം സ്ത്രീകളും ഉൾപ്പെടുന്നു. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സ്റ്റാലിൻ സെക്രട്ടേറിയറ്റിൽ ഉന്നത സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്നലെ വൈകുന്നേരം 7:30 ഓടെ വിജയ് തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രവർത്തകർ തിക്കിലും തിരക്കിലും പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉച്ചകഴിഞ്ഞ് മുതൽ നിരവധി അനുയായികൾ തടിച്ചുകൂടി. വിജയ് യെ കാണാൻ എട്ട് മണിക്കൂറുകളോളം ആൾക്കാർ കാത്തിരുന്നു. പിന്നീട് പരിപാടി തുടങ്ങിയ ശേഷം നിരവധി ആളുകൾ ബോധരഹിതരായി വീഴുന്നത് കണ്ടതിനെ തുടർന്ന് വിജയ്‌യുടെ പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ റാലി നിർത്തിവച്ചു.
അതേ സമയം കരൂർ ആശുപത്രിയിൽ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് ദുഃഖം അടക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. ഈ ആളുകളോട് വ്യവസ്ഥകൾ പാലിക്കാൻ താൻ പലതവണ പറഞ്ഞെങ്കിലും അവർ അങ്ങനെ ചെയ്തില്ലെന്നും ഇനി ഒരിക്കലും ഇത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
















