മൂവാറ്റുപുഴ : മൂവാറ്റുപുഴ കാവിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ സംവിധാനത്തിനും, ലൈറ്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിന് ആയി കൊണ്ടുവന്ന ജനറേറ്ററിന്റെ കേബിളുകൾ മോഷണം പോയ സംഭവത്തിലെ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ജില്ലയിൽ റാണി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചർമുൻസിപാറ കരയിൽ ബിഷ്‌ണു മണ്ഡൽ (24)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പകൽ മുഴുവൻ റൂമിൽ കിടന്ന് ഉറങ്ങുന്ന പ്രതി അർദ്ധ രാത്രിയിൽ പുറത്ത് ഇറങ്ങി മോഷണം നടത്തി വന്നിരുന്നത്. ശാസ്ത്രീയപരിശോധനയിലൂടെയാണ് ആണ് പോലീസ് ഇയാളെ പിടികൂടിയത്.
മൂവാറ്റുപുഴ കാവിനോട് ചേർന്നുള്ള അന്നദാന മണ്ഡപത്തിൽ വൈദ്യുതിയും ജനറേറ്ററും ആയി യോജിപ്പിച്ചിരുന്ന കേബിളുകൾ ആണ് മോഷണം പോയത്. വിദഗ്ധമായാണ് പ്രതി കേബിളുകൾ മുറിച്ചു മാറ്റിയിരിക്കുന്നത്. 140 മീറ്ററോളം കേബിൾ ആണ് നഷ്ടപ്പെട്ടത്. നാൽപതിനായിരത്തോളം രൂപ വിലവരുന്ന കേബിളുകൾ ആണ് പ്രതി ബിഷ്ണു മണ്ഡൽ മോഷ്ടിച്ചത്. ഈ വർഷം മൂവാറ്റുപുഴ ബി എസ് എൻ എൽ കെട്ടിടത്തിലെ വില കൂടിയ ചെമ്പ് വയറുകൾ മോഷ്ടിച്ചതിനും മറ്റൊരു മോഷണത്തിനും ജയിൽ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുൻപ് ആണ് ബിഷ്ണു മണ്ഡൽ പുറത്ത് ഇറങ്ങിയത്.
അന്വേഷണസംഘത്തിൽ എസ് ഐമാരായ പി ബി സത്യൻ, പി സി ജയകുമാർ, എഎസ്ഐ പി.വി എൽദോസ് സീനിയർ സിപിഒമാരായ ബിബിൽ മോഹൻ, ശശികുമാർ, ആർ.ഒ അജിംസ് , സി പി ഒ ശ്രീജു രാജൻ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
















