കൊച്ചി: സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി ഉന്നതതല യോഗം ചേര്‍ന്ന് രൂപീകരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന പത്ത് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി 2019-ല്‍ പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ അഭിഭാഷകനായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് ഫയല്‍ ചെയ്ത പൊതു താല്പര്യ ഹര്‍ജിയും സ്വമേധയാ കോടതി എടുത്ത കേസും തീര്‍പ്പാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാന്‍ദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍, എന്നിവരാണ് വിധി പറഞ്ഞത്.
പാമ്പ് കടിയില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുവാനും മറ്റും ഉചിത മാര്‍ഗരേഖ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തയ്യാറാക്കണമെന്നും പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്ത അഡ്വ. കുളത്തൂര്‍ ജയ്സിംഗിന്റെയും അമിക്കസ്‌ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ ഉന്നതതല യോഗം പരിഗണിക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശം പാലിച്ച് കൊണ്ട് സുരക്ഷാ മാര്‍ഗരേഖയുടെ കരട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഹൈക്കോടതിയില്‍ ഹാജരാക്കി.
പ്രസ്തുത മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മതിയായ പബ്ലിസിറ്റി നല്‍കുകയും വേണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. പാമ്പ് കടിയേറ്റാല്‍ അടിയന്തിരമായി നല്‍കേണ്ട ആന്റിവനത്തിന്റെ ലഭ്യത ഉറപ്പാക്കണം. സുരക്ഷാ മാര്‍ഗരേഖ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം സ്‌കൂള്‍ അതോറിറ്റിയെ മാത്രം ഏല്‍പ്പിക്കരുത്. മാര്‍ഗരേഖ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണം.
കഴിഞ്ഞ സെപതറ്റംബര്‍ ഒന്നിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം കൂടിയ സമിതി തന്നെ വര്‍ഷത്തില്‍ ഇടയ്‌ക്ക് യോഗം ചേര്‍ന്ന് മാര്‍ഗരേഖയില്‍ വേണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാം. ഇതില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തണം.
പാമ്പ് കടി, മരണം എന്നിവയുടെ വിവര ശേഖരണം ജില്ലാ തലത്തില്‍ ടുക്കുകയും ഒരു നോഡല്‍ ഓഫീസറെ സംസ്ഥാന തലത്തില്‍ ഇതിനായി നിയോഗിച്ച് ഇദ്ദേഹം ജില്ലയില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റകള്‍ സംസ്ഥാന സ്ഥലത്തെ ഉന്നത തല യോഗത്തില്‍ സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ആന്റിവനം വാക്‌സിന്റെ ഏജന്‍സികളുമായി ചേര്‍ന്ന് മരുന്നിന്റെ ഗുണ നിലവാരം ഉറപ്പാക്കണം. പൊതു ജനാരോഗ്യ ആക്ടില്‍ ഉള്‍പ്പെടുന്ന അംഗീകൃത അസുഖ വിവര പട്ടികയില്‍ പാമ്പ് കടിയും മരണങ്ങളും രോഗമായി ഉള്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ടു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം. പാമ്പ് കടിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിംഗിന് ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തെ സമീപിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2019 സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന പത്ത് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനിയ്‌ക്ക് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയിട്ടും ആന്റിവനം കൃത്യ അളവിന് കൊടുക്കുവാന്‍ കഴിഞ്ഞില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകവെ കുട്ടി മരിക്കുകയും ചെയ്തു. മതിയായ ചികിത്സ കൊടുത്തില്ല എന്ന കാരണം നിരത്തിയും സ്‌കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചതായും ആരോപിച്ച് വനിതാ ഡോക്ടര്‍ക്ക് എതിരെയും സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെയും പൊലീസ് കേസ് എടുത്തിരുന്നു. ആന്റിവനം പോലുള്ള മരുന്നുകളും അടിയന്തിര ചികിത്സയ്‌ക്ക് പീഡിയാട്രിക് വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ലെന്ന് തെളിവുകള്‍ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വാദം പരിശോധിക്കുവാന്‍ ഹൈക്കോടതി വയനാട് ജില്ലാ ജഡ്ജിയെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നു.
നിലവിലത്തെ സര്‍ക്കാര്‍ മാര്‍ഗരേഖ അനുസരിച്ച് താലൂക്ക് തല ആശുപത്രികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എമര്‍ജന്‍സി കെയര്‍ കൊടുക്കുവാനുള്ള മുഴുവന്‍ സംവിധാനവും ഉറപ്പാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അത്യാഹിതം ഉണ്ടായാല്‍ സ്‌കൂള്‍, ആശുപത്രി, വനം, തദ്ദേശ സ്ഥാപന വകുപ്പുകള്‍ ഏകോപിച്ച് അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന നിര്‍ദ്ദേശവും പുതിയ സര്‍ക്കാര്‍ മാര്‍ഗരേഖയിലുണ്ട്.
















