ഝാർസുഗുഡ: ഒഡിഷയിലെ ഝാർസുഗുഡയിൽ 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശീയ 4G സേവനങ്ങൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി ബിഎസ്എൻഎല്ലിന്റെ പുതിയ ‘അവതാർ’ അനാച്ഛാദനം ചെയ്തു. വിദ്യാഭ്യാസം, നൈപുണ്യവികസനം, സമ്പർക്കസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട ഒഡിഷയിലെ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.
ബെർഹാംപുരിൽനിന്ന് സൂറത്തിലേക്കുള്ള ആധുനിക അമൃത് ഭാരത് ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജനങ്ങൾക്കു വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽനിന്ന് കേന്ദ്ര റെയിൽവേ- വാർത്താവിതരണ പ്രക്ഷേപ- ഇലക്ട്രോണിക്സ് – വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് വെർച്വലായി പങ്കെടുത്തു. എല്ലാ വികസന സംരംഭങ്ങൾക്കും അദ്ദേഹം ഒഡിഷയിലെ ജനങ്ങളെ ഹൃദയംഗമമായി അഭിനന്ദിച്ചു.
നവരാത്രി ഉത്സവത്തിന്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
“ദരിദ്രരെ സേവിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ഗോത്രസമൂഹങ്ങൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്കക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ എത്തിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ” – പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പരിപാടി ഈ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യോദയ ഗൃഹ യോജന പ്രകാരം ഗുണഭോക്താക്കൾക്ക് അംഗീകാരപത്രങ്ങൾ കൈമാറാൻ തനിക്ക് അവസരം ലഭിച്ചതായും വ്യക്തമാക്കി.
ദരിദ്ര കുടുംബത്തിന് അടച്ചുറപ്പുള്ള വീടു ലഭിക്കുമ്പോൾ, അത് അവരുടെ വർത്തമാനകാലത്തെ മാത്രമല്ല, ഭാവി തലമുറകളെയും പരിവർത്തനം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള ദരിദ്ര കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള നാലുകോടിയിലധികം വീടുകൾ ഇതിനകം സർക്കാർ നൽകിയിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഒഡിഷയിൽ ആയിരക്കണക്കിന് വീടുകൾ അതിവേഗം നിർമിക്കുകയാണെന്നും വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രി മോഹൻ മാഝിയും സംഘവും നടത്തുന്ന അക്ഷീണപ്രയത്നത്തിന് അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഏകദേശം അമ്പതിനായിരം കുടുംബങ്ങൾക്ക് ഇന്ന് പുതിയ വീടുകൾക്ക് അനുമതി ലഭിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിഎം ജൻമൻ യോജന പ്രകാരം ഒഡിഷയിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്കായി നാല്പതിനായിരത്തിലധികം വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വലിയ അഭിലാഷം നിറവേറ്റുന്നു. എല്ലാ ഗുണഭോക്തൃ കുടുംബങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
















