ന്യൂയോര്‍ക്: ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനകള്‍ അസംബന്ധ പരാമര്‍ശങ്ങളാണെന്നും പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി വികലമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ വിമർശിച്ചു. നശിച്ച റൺവേകളും കത്തിനശിച്ച ഹാംഗറും പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് വിജയമായി തോന്നുന്നുവെങ്കിൽ, പാകിസ്ഥാന് അത് ആസ്വദിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പെറ്റൽ ഗെലോട്ട് പറഞ്ഞു.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. ഭീകരവാദത്തെ മഹത്വപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയുമാണ്. എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്‌ക്കാനാവില്ലെന്ന് ഗെലോട്ട് പറഞ്ഞു. ആഗോള ഭീകരര്‍ക്ക് എന്നും അഭയസ്ഥാനമാണ് പാകിസ്ഥാന്‍. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിന്‍ലാദന് അഭയം നല്‍കിയത്. പാകിസ്ഥാനില്‍ ഭീകരവാദ ക്യാംപുകള്‍ നടത്തുന്നതായി മന്ത്രിമാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റല്‍ ഗെലോട്ട് പറഞ്ഞു.
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികളെ പാക് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ മെയ് ഒന്‍പതുവരെ ഇന്ത്യക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി. എന്നാല്‍ മെയ് പത്തിന് വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതിന്റെ തെളിവുകള്‍ ലഭ്യമാണ്. അത് വിജയമാണെന്ന് പാക്കിസ്ഥാന് തോന്നുണ്ടെങ്കില്‍ ആ വിജയം ആസ്വദിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.
സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി നിര്‍ത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നു ഷഹബാസ് യുഎന്നില്‍ പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിന്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു.
















