തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ആയിരിക്കും ശിക്ഷാവിധി. 2024 ഫെബ്രുവരി 19ന് ആയിരുന്നു നാടോടി തൊഴിലാളിയുടെ മകളെ കൊല്ലം സ്വദേശിയായ ഹസൻകുട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. പോക്സോ കേസിൽ പ്രതിയായ ഹസ്സൻകുട്ടി കുട്ടിയെ തുട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രിയിൽ തന്നെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും ബോധരഹിതയായപ്പോൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.
പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്. നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ തിരുവനന്തപുരം ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.
















