സാഗർ: പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കായി ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി നിർമ്മിച്ച പന്തൽ പൊളിച്ചു നീക്കി. ക്ഫുൽദുബി സർവജനിൻ ദുർഗോത്സവ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികളാണ് ഇതോടെ അലങ്കോലമായത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗറിലെ ചക്ഫുൾദുബിയിലാണ് സംഭവം. കഴിഞ്ഞ എഴുപത് വർഷമായി ഇവിടെ ദുർഗാ പൂജ വിപുലമായി നടത്താറുണ്ട്.
ഇത്തവണ ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പന്തൽ നിർമിക്കാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പന്തലിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാക്കുക്കയും പവലിയൻ കവി നിറമുള്ള തുണി കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ പന്തലിനെതിരെ സാഗർ എംഎൽഎയും സുന്ദർബൻസ് വികസന മന്ത്രിയുമായ ബങ്കിം ചന്ദ്ര ഹസ്രയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുകയായിരുന്നു. പൂജാ കമ്മിറ്റിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും എംഎൽഎ ആരോപിച്ചു.
പന്തൽ പൊളിച്ചതിൽ പ്രതിഷേധിച്ച് കമ്മിറ്റി സംസ്ഥാന സർക്കാർ അനുവദിച്ച 1.10 ലക്ഷം തിരികെ നൽകി. ഈ വർഷം മമത ബാനർജി സർക്കാർ ഓരോ പൂജാ കമ്മിറ്റിക്കും 1.10 ലക്ഷം രൂപ വീതം നൽകിയിരുന്നു. പൂജാ കമ്മിറ്റിയുടെ സെക്രട്ടറി തൃണമൂൽ പഞ്ചായത്ത് അംഗം സത്യഹരി ബേരയാണെങ്കിലും, കമ്മിറ്റിയിലെ ചില അംഗങ്ങൾ ബിജെപിയിൽ നിന്നുള്ളവരാണ്. ഇത് പ്രമേയം തെരഞ്ഞെടുക്കുന്നതിൽ തർക്കം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
വിഷയത്തിൽ പ്രദേശത്തെ ജനങ്ങൾ വളരെ രോഷാകുലരാണെന്ന് സാഗറിലെ ബിജെപി നേതാവ് ബികാഷ് കാമില പറഞ്ഞു. പന്തൽ നിർമാണം ഏതാണ്ട് പൂർത്തിയായിരുന്നു, ചില ജോലികൾ ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുഴുവൻ പന്തലും പൊളിച്ചുമാറ്റുകയാണ്. ഈ വർഷം പൂജ ഔപചാരികമായി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. എന്നാൽ അവിടെയുള്ള ക്ഷേത്രത്തിൽ പൂജ നടക്കും.
















