ന്യൂയോർക്ക് : എച്ച്1ബി വിസ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് പരാമർശിക്കാതെ അദ്ദേഹത്തിന് ശക്തമായ സന്ദേശം നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലി സെഷനോടനുബന്ധിച്ച് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ആഗോള തൊഴിൽ ശക്തി ഒരു യാഥാർത്ഥ്യമാണെന്ന് ജയ്ശങ്കർ പറഞ്ഞു.
ആഗോള തൊഴിൽ ശക്തിയുടെ ആവശ്യകത ലോകത്തിന് അവഗണിക്കാൻ കഴിയില്ല. പല രാജ്യങ്ങൾക്കും സ്വന്തം ജനസംഖ്യയിൽ നിന്നും തൊഴിൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇത് ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾക്ക് അതിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. ആഗോള തൊഴിൽ ശക്തി രാഷ്‌ട്രീയ ചർച്ചകൾക്ക് വിഷയമായേക്കാം, പക്ഷേ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. നിങ്ങൾ ഡിമാൻഡും ജനസംഖ്യാശാസ്‌ത്രവും നോക്കുകയാണെങ്കിൽ പല രാജ്യങ്ങളിലും ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ല .” – ജയ്ശങ്കർ പറഞ്ഞു. ഇതിനു പുറമെ കൂടുതൽ സ്വീകാര്യതയും സമകാലികതയും, കാര്യക്ഷമതയും ഉള്ള ഒരു ആഗോള തൊഴിൽ ശക്തി സൃഷ്ടിക്കണമെന്നും വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.
അതേ സമയം വ്യാപാര, താരിഫ് വെല്ലുവിളികൾക്കും കുടിയേറ്റത്തെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിലപാടിനും ഇടയിലാണ് ജയ്ശങ്കറിന്റെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യൻ ഐടി, ടെക്നോളജി പ്രൊഫഷണലുകൾക്ക് യുഎസിൽ തൊഴിൽ ലഭിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് എച്ച്-1ബി വിസ. ഈ വിസയുടെ ഗുണഭോക്താക്കളിൽ ഏകദേശം മുക്കാൽ ഭാഗവും ഇന്ത്യക്കാരാണ്.
ഈ വിസ പ്രകാരം കമ്പനികൾക്ക് ഐടി, മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ കഴിയും. എന്നിരുന്നാലും ട്രംപ് ഭരണകൂടം എച്ച്-1ബി വിസകൾക്ക് 100,000 ഡോളറിന്റെ പുതിയ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഫയലിംഗിനും നിയമപരമായ ചെലവുകൾക്കും പുറമേയായിരിക്കും ഈ തുക, ഇത് വിസ വളരെ ചെലവേറിയതാക്കുന്നു.
















