ലക്നൗ : ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ രജിസ്ട്രേഷൻ ഇല്ലാത്ത മദ്രസയിൽ 40 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. പഹൽവാര ഗ്രാമത്തിലെ മദ്രസയിൽ പൊലീസ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് 9 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തിയത്.
മൂന്ന് നിലകളുള്ള കെട്ടിടത്തിലെ ഈ ഇസ്ലാമിക സ്ഥാപനത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഹൽവാര ഗ്രാമത്തിലെ അനധികൃത മദ്രസയിലെ ടോയ്‌ലറ്റിനുള്ളിൽ പെൺകുട്ടികളെ കണ്ടെത്തിയതെന്ന് പായഗ്പൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അശ്വിനി കുമാർ പാണ്ഡെ പറഞ്ഞു.
“ബുധനാഴ്ച ഞങ്ങൾ കെട്ടിടം പരിശോധിക്കാൻ ചെന്നപ്പോൾ, മദ്രസ നടത്തിപ്പുകാർ ആദ്യം ഞങ്ങളെ മുകളിലേക്ക് പോകാൻ അനുവദിക്കാതെ തടയാൻ ശ്രമിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു, ടെറസിലെ ടോയ്‌ലറ്റ് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
പാണ്ഡെ പറയുന്നതനുസരിച്ച്, ഒരു വനിതാ ഉദ്യോഗസ്ഥ ടോയ്‌ലറ്റിന്റെ വാതിൽ തുറന്നപ്പോൾ, 40 ഓളം പെൺകുട്ടികൾ അതിനുള്ളിൽ ഒളിച്ചിരിക്കുന്നത് കണ്ടു. അവർ ഭയചകിതരായിരുന്നു, വ്യക്തമായി ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ഥാപനത്തിന്റെ രജിസ്ട്രേഷനും നിയമപരമായ കാര്യങ്ങളും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
“പെൺകുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് അയക്കാൻ മാനേജ്‌മന്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്, ഇപ്പോൾ എല്ലാവരും വീട്ടിലെത്തിയിട്ടുണ്ടെന്ന് തോന്നുന്നു,” അദ്ദേഹം പറഞ്ഞു. അനധികൃത മദ്രസകൾക്കായി യുപി സർക്കാർ പുതിയ നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
















