ന്യൂഡല്‍ഹി : അയോധ്യയിൽ ക്ഷേത്രം പൊളിച്ചാണ് തർക്കമന്ദിരമായ മസ്ജിദ് നിർമ്മിച്ചിരുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ബാബറി മസ്ജിദ് നിര്‍മിച്ചത് തന്നെയായിരുന്നു അടിസ്ഥാനപരമായ അവഹേളിക്കല്‍ എന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. ന്യൂസ് ലോണ്‍ട്രി മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിനുമായുള്ള അഭിമുഖത്തിനിടെയാണ് ചന്ദ്രചൂഡിന്റെ പ്രസ്താവന .
പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് ഹിന്ദു കക്ഷികള്‍ ആണൊ എന്ന ചോദ്യത്തിന് മറുപടിയായി, പള്ളിയുടെ നിര്‍മാണം തന്നെ ഒരു അവഹേളിക്കല്‍ ആയിരുന്നു എന്ന് ചന്ദ്രചൂഡ് പറഞ്ഞു.’ഉള്‍മുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ആ അടിസ്ഥാനപരമായ അവഹേളിക്കല്‍ പ്രവൃത്തിയെക്കുറിച്ച് എന്തു പറയുന്നു – അതായത് പള്ളി നിര്‍മ്മിച്ചത് തന്നെ. സംഭവിച്ചതെല്ലാം നിങ്ങള്‍ മറന്നോ? ചരിത്രത്തില്‍ സംഭവിച്ചത് നമ്മള്‍ മറക്കണോ?’ പള്ളിക്ക് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി പണിതതെന്നും പുരാവസ്തുപരമായ തെളിവുകള്‍ വിധിയില്‍ കോടതി കണ്ടെത്തിയിട്ടുണ്ട്’ ചന്ദ്രചൂഡ് മറുപടി നല്‍കി.
പുരാവസ്തു ഖനനത്തില്‍ നിന്ന് മതിയായ തെളിവുകള്‍ ഉണ്ടായിരുന്നു. ഇനി, ഒരു പുരാവസ്തു ഖനനത്തിന്റെ തെളിവ് മൂല്യം എന്താണെന്നത് മറ്റൊരു വിഷയമാണെന്നും താന്‍ യഥാര്‍ത്ഥത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഒരു പുരാവസ്തു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ തെളിവുകളുണ്ടെന്നും ചന്ദ്രചൂഡ് പറഞ്ഞു.തെളിവുകളുടെയും പരമ്പരാഗത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഒരു നിഗമനത്തില്‍ എത്തിയത്. വിധി വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, തെളിവുകളെയല്ല എന്ന വിമര്‍ശനം, വിധി വായിക്കാത്തവരുടേതാണെന്ന് ഞാന്‍ ധൈര്യപൂര്‍വ്വം പറയും’ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
















