തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നതിൽ റിസ്ക് എന്ന് മെഡിക്കൽ ബോർഡ് യോഗം. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം. ശസ്ത്രക്രിയ നടത്തി പുറത്തെടുത്താൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഇക്കാര്യങ്ങൾ സുമയ്യയെ അറിയിക്കും.
സുമയ്യയുടെ തുടർ ചികിത്സകൾ ഉറപ്പാക്കുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് 2ന് എക്സ്‌റേ എടുത്തപ്പോഴാണ് ഗെെഡ് വയർ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉപകരണം തിരികെ എടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. ഇതോടെ, രണ്ടര വർഷത്തിലേറെയായി ശരീരത്തിനകത്ത് കുടുങ്ങിയ ഗെെഡ് വയർ പുറത്തെടുക്കുന്ന കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നായിരുന്നു സുമയ്യയുടെ പ്രതീക്ഷ.
സെപ്റ്റംബർ 3ന് സുമയ്യയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൈഡ്‌വയർ പുറത്തെടുക്കാനുള്ള സാധ്യതകൾ തേടാമെന്നാണ് അന്ന് ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടത്. അന്തിമ തീരുമാനത്തിന് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെ സേവനം കൂടി തേടാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു. പക്ഷേ, പിന്നീട് തുടർനടപടികളൊന്നും തന്നെ ആരോഗ്യ ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെ സുമയ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
2023 മാർച്ചില്‍ തൈറോഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്.
















