കൊച്ചി: അറബിക്കടലിൽ എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ മെഡിറ്ററേനിയൻ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്‌ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പണം കെട്ടിവെച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ചെയ്ത എംഎസ്‍സി അകിറ്റെറ്റ – II കപ്പൽ വിട്ടയക്കുക.
അപകടത്തിന്റെ ബാധ്യത വെറും 132 കോടിയിൽ പരിമിതപ്പെടുത്താനുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. കപ്പലിന്റെ ഉടമകളായ എംഎസ്‌സി ഷിപ്പിംഗ് കമ്പനിക്കെതിരെ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിൽ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിന്റെ 1.3ശതമാനം മാത്രമാണ് കമ്പനി പറഞ്ഞ തുക.
സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു.
അപകടത്തെ തുടർന്ന് എണ്ണചോർച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഉപജീവന മാർഗ നഷ്ടം, കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങൾ നീക്കൽ എന്നിവ ചൂണ്ടികാട്ടിയാണ് നഷ്ടപരിഹാരം തേടിയത്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ മെയ് 24നാണ് ചരക്കുകപ്പൽ ചരിഞ്ഞത്. തൂത്തുക്കുടി–വിഴിഞ്ഞം–കൊച്ചി–മംഗളൂരു കടൽമാർഗം സർവീസ് നടത്തുന്ന എംഎസ്‌സി എൽസ 3 ൽ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.
















