ന്യൂദല്‍ഹി: ലഡാക്കിനെ കത്തിക്കാന്‍ ആസൂത്രിത ശ്രമമെന്ന് സംശയം. ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെടുന്ന സമരക്കാരും കേന്ദ്രവും തമ്മില്‍ ഒക്ടോബര്‍ ആറാം തീയതി ചര്‍ച്ച തുടങ്ങാനിരുന്നതിന് മുന്‍പേ അക്രമികള്‍ തെരുവില്‍ ഇറങ്ങിയത് ആരുടെയോ അജണ്ട നടപ്പാക്കാനാണെന്ന് സംശയിക്കുന്നു. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പൊലീസ് വാൻ അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയിൽ അക്രമാസക്തമാകുന്നത്.
രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കുള്ള പാകിസ്ഥാന്റെ മറുപടിയോ?
പൊടുന്നനെയാണ് ലഡാക്കില്‍ സംസ്ഥാനപദവി വേണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവില്‍ ഇറങ്ങിയത്. ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമാണ് ലഡാക്ക്. കഴിഞ്ഞ ദിവസം പാക് അധീന കശ്മീര്‍ തനിയെ ഇന്ത്യയുടെ കൈകളിലേക്ക് വന്നു ചേരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പ്രസ്താവിച്ചിരുന്നു. ഇത് പാകിസ്ഥാനില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. ലഡാക്കിലെ കലാപത്തിലൂടെ രാജ് നാഥ് സിങ്ങിന്റെ പ്രസ്താനവയ്‌ക്ക് മറുപടി നല്‍കുകയാണ് അക്രമികള്‍ എന്ന് കരുതുന്നു.
സമരത്തിന് നേതൃത്വം നല്‍കിയ സോനം വാങ്ചുക് പിന്‍മാറി; ഇസ്ലാമിക സംഘടനകള്‍ സമരത്തെ അക്രമാസക്തമാക്കി?
ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ഇപ്പോള്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ലേയില്‍ ജനം പൊലീസുമായി ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നിരാഹാരസമരം തുടങ്ങിയ നേതാവ് സോനം വാങ്ചുക് സംഘർഷത്തെ തുടർന്ന് ഈ സമരത്തിൽ നിന്ന് പിന്മാറി.
സമാധാനസമരമായിരുന്നു സോനം ആഗ്രഹിച്ചിരുന്നത്. പക്ഷെ ചിലര്‍ ഈ സമരത്തെ കലാപത്തിലേക്ക് നയിക്കുകയായിരുന്നു. കലാപം ഉണ്ടാക്കിയതിന് പിന്നില്‍ ചിലരുടെ ഗൂഢാലോചന സംശയിക്കുന്നു. ചില ഇസ്ലാമിക സംഘടനകളാണ് പിന്നില്‍ നിന്നും കലാപം കുത്തിപ്പൊക്കുന്നത് എന്ന് കരുതപ്പെടുന്നു. ഇതിന് പിന്നില്‍ പാകിസ്ഥാന്റെ പിന്തുണയുമുണ്ട്.
“എല്ലാവരോടും സമരത്തില്‍ നിന്നും പിന്മാറാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. അക്രമസമരം നമ്മുടെ ലക്ഷ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ. ഇത് സാഹചര്യത്തെ കൂടുതല്‍ വഷളാക്കും. ലഡാക്കിലോ രാജ്യത്തോ അസ്ഥിരത ഞാന്‍ ആഗ്രഹിക്കുന്നില്ല. “- സോനം വാങ്ചുകിന്റെ വാക്കുകളാണിത്. വാങ് ചുകിനെ മുന്നില്‍ നിര്‍ത്തി ഇസ്ലാമിക സംഘടനകള്‍ പിന്നില്‍ നിന്ന് കല്ലേറും തീവെപ്പും നടത്തി സമരത്തെ അക്രമത്തിന്റെ പാതയിലേക്ക് തിരിക്കുകയായിരുന്നു. വാങ് ചുക് അറിയാതെ ബലിയാടാവുകയായിരുന്നു. ഇതിനര്‍ത്ഥം സമരത്തെ യഥാര്‍ത്ഥ സമരക്കാരില്‍ നിന്നും മറ്റാരോ റാഞ്ചിയിരിക്കുന്നു എന്ന് തന്നെയാണ്. അവരെ രഹസ്യാന്വേഷണ സേന കണ്ടെത്തുക തന്നെ ചെയ്യുമെന്ന് കരുതപ്പെടുന്നു.
ബിബിസിയും മറ്റ് പാശ്ചാത്യമാധ്യമങ്ങളും ഇറങ്ങിയിട്ടുണ്ട്…യുവാക്കളുടെ കലാപമാണ് എന്നാക്കി മാറ്റാന്‍ ശ്രമം
കലാപകാരികള്‍ തീവ്രഇസ്ലാമിക സംഘടനയില്‍പ്പെട്ടവരാണെങ്കിലും ബിബിസി ഉള്‍പ്പെടെയുള്ളവര്‍ ലഡാക്കില‍് നടക്കുന്നത് യുവാക്കളുടെ കലാപമാണെന്ന് വ്യഖ്യാനിച്ച് നേപ്പാളിനെ സമാനമായ ഒരു കലാപമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്‍ജിഒകളും മനുഷ്യാവകാശസംഘടനകളും പതിവുപോലെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഈ കലാപത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ പല ഭാഗങ്ങളിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
നേപ്പാളിനെ ജെന്‍ സീ കലാപത്തിന് തത്തുല്ല്യമായ ഒന്ന് ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വോട്ട് ചോരി പ്രശ്നത്തില്‍ തുടര്‍ച്ചയായി യുവാക്കളോട് തെരുവില്‍ ഇറങ്ങാന്‍ ആഹ്വാനം ചെയ്തിരുന്നത്.
നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്. ചില അക്രമികള്‍ ലേ നഗരത്തിലെ ബിജെപി ഓഫീസിന് തീവെച്ചിരുന്നു. കലാപകാരികള്‍ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. കേന്ദ്ര സർക്കാരും സമരക്കാരുമായി ഒക്ടോബർ ആറിനാണ് ചർച്ച നിശ്ചയിച്ചിരുന്നത്. അതിന് മുന്‍പേ അക്രമികള്‍ അക്രമസമരവുമായി ഇറങ്ങുകയായിരുന്നു.
















