തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ഭാരതീയ ബഹുമതിയായ ‘ഫാൽകെ അവാർഡ്’ വാങ്ങിക്കൊണ്ട് സമ്പൂർണ്ണ നടൻ മോഹൻലാൽ ന്യൂദൽഹിയിൽ നടത്തിയ പ്രസംഗത്തിൽ പാടിയ കുമാരനാശാന്റെ കവിത ഏത്? ചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ എഴുതിയ വീണപൂവിൽനിന്നുള്ള വരികൾ എന്നാണ് പ്രസംഗത്തിൽ മോഹൻലാൽ വായിച്ചത്. തയാറാക്കിവായിച്ച പ്രസംഗമായിരുന്നു. അദ്ദേഹം വായിച്ച ഭാഗം ഇങ്ങനെ:
”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്’! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു.”
എന്നാൽ, കുമാരനാശാന്റെ ‘വീണപൂവി’ൽ ഇങ്ങനെ ഒരു വരിയോ ഭാഗമോ ഇല്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.
1907 ൽ പ്രകാശിതമായ ഈ കാവ്യം ആശാന്റെ അതുവരെയുള്ള കാവ്യജീവിതത്തിലെ നാഴികക്കല്ലു മാത്രമല്ല, മലയാള കവിതയിലെ പുതിയൊരു വഴിത്തിരിവുകൂടിയായി. കാൽപ്പനിക കാവ്യ പാരമ്പര്യത്തിന്റെ തുടക്കമായി അടയാളം പറയുന്നത് വീണപൂവിനെയാണ്.
വീണപൂവിൽ പക്ഷേ ഈ വരികൾക്ക സമാനമായ ഒരു വരിയുമില്ല.
‘ഹാ പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര- അസംശയം – ഇന്നുനിന്റെ-
യാഭൂതിയെങ്ങു,പുനരിങ്ങുകിടപ്പിതോർത്താൽ’ എന്നാണ് കാവ്യത്തിന്റെ തുടക്കം. പ്രസിദ്ധമായ,
‘കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു-
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ,
എണ്ണീടുകാർക്കുമിതുതാൻ ഗതി സാദ്ധ്യമെന്തു-
കണ്ണീരിനാൽ അവനി വാഴ്‌വു കിനാവുകഷ്ടം’ എന്നാണ് അവസാനം. ആകെ 41 ശ്ലോകങ്ങൾ. വൃത്തം വസന്ത തിലകം.
പക്ഷേ, മോഹൻലാൽ പാടിയ കവിതാഭാഗം സംസകൃത വൃത്തമായ വസന്തതിലക വൃത്തത്തിലുള്ളതുപോലമല്ല. മാത്രമല്ല, മോഹൻലാൽ നിന്ന വേദിയിലും അവസരത്തിലും ഒട്ടും ഉചിതമല്ലാത്ത വരികളാണ് അവിടെ ഉദ്ധരിച്ചതും. മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ വരികൾക്ക് പ്രസക്തി വ്യക്തമല്ല.
മോഹൻലാലിനെപ്പോലുള്ള അതി പ്രശസ്തകർക്ക് സുപ്രധാന വേദികളിൽ പ്രസംഗിക്കാനുള്ള പ്രസംഗങ്ങൾ മുൻകൂട്ടി തയാറാക്കുന്ന പതിവുണ്ട്. അങ്ങനെ മറ്റാരെങ്കിലും തയാറാക്കിയ പ്രസംഗം വായിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമ വേദിയിൽ നടത്തിയ പ്രസംഗത്തിൽ ‘തത്ത്വമസി’ക്ക് വിശദീകരണം നൽകിയപ്പോഴും ഭഗവദ്ഗീത വിശദീകരിച്ചപ്പോഴും കല്ലും മുള്ളും കാലുക്ക് മെത്ത എന്ന ശരണം വിളിച്ചപ്പോഴും സംഭവിച്ചത് ഇതാണ്.
















