കൊച്ചി: ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് ആഡംബര കാറുകൾ കടത്തിയ സംഭവത്തിൽ കൂടുതൽ സിനിമാ താരങ്ങളിലേക്ക് അന്വേഷണം. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന് ഉടന്‍ നോട്ടീസ് നല്‍കും.എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം. രേഖകള്‍ കൃത്യമായില്ലെങ്കില്‍ നടപടിക്ക് സാധ്യതയുണ്ട്.
ദുല്‍ഖറിന്റെ നാലു വാഹനങ്ങള്‍ േകന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ രണ്ടു വാഹനങ്ങളില്‍ ഒരെണ്ണം ഇന്നലെ പിടിച്ചെടുത്തിരുന്നു. ഡിഫന്‍ഡര്‍ കാര്‍ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു കാര്‍ ലാന്റ് ക്രൂയിസറാണ്. ഇതിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. 28 വര്‍ഷം പഴക്കമുള്ള വാഹനത്തിന് 2031 വരെ ഫിറ്റ്‌നസ് നല്‍കിയിട്ടുള്ളതായിട്ടാണ് കാണപ്പെടുന്നത്.
സാധാരണഗതിയില്‍ അഞ്ചുവര്‍ഷം വരെയാണ് ഫിറ്റ്‌നസ് നല്‍കാറുള്ളത്. അതുപോലെ തന്നെ കാറിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളുടെ പേരിലാണ് നടത്തിയിട്ടുള്ളത്. ഇത് വ്യാജമാണെന്ന് സംശയിക്കുന്നു. നടന്‍ അമിത് ചക്കാലക്കലിന്റെ എട്ടു വാഹനത്തില്‍ ആറെണ്ണമാണ് ഇന്നലെ പിടിച്ചെടുത്തത്. ഇത് ഇടനിലക്കാര്‍ മുഖേനെ വാങ്ങിയതാണോ എന്ന് സംശയിക്കുന്നത്. എട്ട് വാഹനങ്ങളും ഇടനിലക്കാര്‍ വഴിയാണെന്നാണ് സംശയം. ഇടനിലക്കാരുമായി നടന് ബന്ധമുണ്ടോ എന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്.
എന്നാൽ, തന്റെ പക്കല്‍നിന്ന് ആറു വാഹനങ്ങള്‍ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാര്‍ മാത്രം ആണ് തന്റെ ഉടമസ്ഥതയില്‍ ഉള്ളതെന്നും അമിത് പറഞ്ഞു. അഞ്ച് വര്‍ഷമായി സ്വകാര്യ വാഹനമായി ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും താരം മാധ്യമങ്ങളോടു പറഞ്ഞു.
താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചു. വണ്ടി പത്തു ദിവസത്തിനുള്ളില്‍ വിട്ടുനല്‍കും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് കൂട്ടിച്ചേര്‍ത്തു. പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നുവെന്നും അമിത് ചക്കാലയ്‌ക്കല്‍ പറയുന്നു.
അതേസമയം ഇടപാടില്‍ വന്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടി വകുപ്പും കേസെടുത്തേക്കും. കള്ളപ്പണവെളുപ്പിക്കലും സംശയിക്കുന്ന സാഹചര്യത്തില്‍ ഇ.ഡി. കൂടി അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തുകയാണ്. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനം ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചായിരുന്നു തട്ടിപ്പ് നടത്തിയിരിക്കുന്നത്.
















