തിരുവനന്തപുരം: പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്‌നം തല്ലിത്തകര്‍ത്ത് പിണറായി സര്‍ക്കാര്‍. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സംസ്ഥാനത്തിന് അനുവദിച്ച അധിക എംബിബിഎസ് സീറ്റുകള്‍ ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയ്‌ക്കായി അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് ആരോഗ്യ സര്‍വകലാശാലയോട് അധികം സീറ്റ് ആവശ്യപ്പെടാതെ ആരോഗ്യവകുപ്പ് ഒത്തുകളിച്ചു. 600 സീറ്റുകള്‍ ലഭിച്ചതില്‍ 500ഉം സ്വകാര്യ മേഖലയിലേക്ക്. ഇതുവഴി പ്രതിവര്‍ഷം സ്വകാര്യമേഖലയിലേക്ക് എത്തുന്നത് 42.50 കോടി. നഷ്ടമാകുന്നത് പാവപ്പെട്ടവന്റെ എംബിബിഎസ് സ്വപ്‌നം.
അറുനൂറു സീറ്റുകള്‍ ലഭിച്ചതില്‍ സര്‍ക്കാര്‍ മേഖലയിലേക്ക് ആവശ്യപ്പെട്ടത് 100 എണ്ണം മാത്രമാണ്. അത് പുതുതായി അനുവദിച്ച വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് 50 സീറ്റ് വീതം മാത്രവും. ഇത് അനുവദിച്ച് ആരോഗ്യ സര്‍വകലാശാല ഉത്തരവും ഇറക്കി. ശേഷിക്കുന്ന 500 സീറ്റുകളിലേക്ക് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. ഇതോടെ ശേഷിക്കുന്ന 500 സീറ്റ് ആരോഗ്യ സര്‍വകലാശാലയക്ക് സ്വകാര്യമേഖലയിലേക്ക് നല്‍കേണ്ടിവന്നു. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്-50, കോഴിക്കോട് മലബാര്‍ മെഡിക്കല്‍കോളജ്-50, തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളജ്-100, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് -50, പാലക്കാട് കേരള മെഡിക്കല്‍ കോളജ് -150, തിരുവനന്തപുരം എസ്‌യുടി മെഡിക്കല്‍ കോളജ് -50, വാണിയംകുളം പി.കെ. ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് -50 എന്നിങ്ങനെയാണ് അനുവദിച്ചത്.
കോട്ടയം, ആലപ്പുഴ, തൂശൂര്‍ മെഡിക്കല്‍ കോളജുകളില്‍ 150 സീറ്റ് മാത്രമാണ് ഉള്ളത്. ഇവിടങ്ങളിലേക്ക് പോലും അധികം സീറ്റ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതോടെ പാലക്കാട് കേരള മെഡിക്കല്‍ കോളജ് പുതുതായി തുടങ്ങുകയാണ്. ഇവിടേക്ക് 150 സീറ്റാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. അതേസമയം പുതുതായി ആരംഭിച്ച വയനാടും കാസര്‍കോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 50 സീറ്റ് വീതം മാത്രമാണെന്നതും ഒത്തുകളിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
സീറ്റ് വര്‍ധന നല്‍കിയപ്പോള്‍ നിലവിലുള്ള 14 സര്‍ക്കാര്‍ മെഡിക്കല്‍ കേളജുകളിലുമായി 1855 സീറ്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ 21 സ്വാകര്യ മെഡിക്കല്‍ കോളജുകളിലുള്ളത് 3300 സീറ്റായി ഉയര്‍ന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കേളജില്‍ വാര്‍ഷിക ഫീസ് 23000-25000 രൂപ മാത്രമാണ്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഫീസ് മാത്രം 8.50 ലക്ഷമാണ്. മറ്റ് ഫീസുകള്‍ വേറെയും. സര്‍ക്കാര്‍ മേഖലയേക്കാള്‍ 34 ഇരട്ടിയാണ് ഈ സീറ്റുകളിലേക്ക് ഫീസ് നല്‍കേണ്ടിവരുക. ഈ സീറ്റ് വര്‍ധനവിലൂടെ പ്രതിവര്‍ഷം 42.50 കോടിയാണ് സ്വകാര്യ മേഖലയിലേക്ക് എത്തുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ഒരു ബാച്ച് പുറത്തിറങ്ങുമ്പോള്‍ സ്വകര്യ മേഖലയിലേക്ക് എത്തുന്നത് 212 കോടിയോളം രൂപയാണ്.
















