മൂവാറ്റുപുഴ : മാധ്യമങ്ങളിൽ സ്ഥലം വില്പനക്ക് എന്ന് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടാം പ്രതി തിരുവനന്തപുരത്തെ ഒളിത്താവളത്തിൽ നിന്ന് മൂവാറ്റുപുഴ പോലീസ് പിടികൂടി. തിരുവനന്തപുരം കവടിയാർ അമ്പലമുക്ക് ഭാഗത്ത് അനിയൻ ലൈനിൽ മുല്ലശ്ശേരി വീട്ടിൽ താമസിക്കുന്ന, ചിറയിൻകീഴ് കാട്ടുമ്പുറം സ്വദേശി ഷേർമിള മൻസിൽ വീട്ടിൽ സജിത്ത് കുമാർ (ദീപക്ക് 50) നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുകകൾ വായ്‌പയായും, കൊടുക്കുന്ന തുകക്ക് ഇരട്ടി തുക നൽകും എന്നും വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ കണ്ണിയാണ് ഇയാൾ. ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സ്ഥലം വില്പനക്ക് എന്ന് പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷി എന്ന് പേര് പറഞ്ഞ് പരിചയപെട്ട് സൗഹൃദം സ്ഥാപിച്ചു. സിനിമാ മേഖലയിൽ ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയും തന്റെ കയ്യിൽ പലരുടെയും പണം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
കൂടാതെ കുറഞ്ഞ പലിശക്ക് പണം വാഗ്ദാനം നൽകിയും തമിഴ്നാട്ടിൽ നിന്ന് പണം കുറഞ്ഞ പലിശക്ക് നൽകാം എന്നും മറ്റും വാഗ്ദാനം നൽകി സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ മുവാറ്റുപുഴയിൽ വെച്ച് കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് ദീപക്ക്. കേസിലെ ഒന്നാം പ്രതി കോട്ടയം വാഴൂർ സ്വദേശി മണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ സജിത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. വ്യാജപേരുകളിൽ ആണ് പ്രതികൾ ഇരകളെ ബന്ധപ്പെട്ടിരുന്നത്.
നാഗമാണിക്യം, ഇരുതലമൂരി, പല്ലെനിയം, ഇരിഡിയം എന്നിങ്ങനെ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. പത്ത് ലക്ഷം രൂപ ഇയാൾക്ക് അഡ്വാൻസായി നൽകിയാൽ കള്ളപ്പണത്തിൽ നിന്ന് 20 ലക്ഷം രൂപ നൽകുമെന്നും ബിസിനസ് നടത്തി ലാഭം കിട്ടിയ ശേഷം ബാക്കി പത്ത് ലക്ഷം തിരികെ കൊടുത്താൽ മതിയെന്നുമാണ് ഒരു വാഗ്ദാനം. ഒരു ഇടപാടിന് ഒരു സിംകാർഡ് ആണ് സംഘം ഉപയോഗിച്ച് വന്നിരുന്നത്. അതിനു ശേഷം ആ സിം കാർഡ് ഉപേക്ഷിക്കുന്നത് ആണ് പതിവ്. വിവിധ ആളുകളുടെ പേരിൽ വ്യാജ സിം കാർഡ് എടുത്തുകൊണ്ട് ആണ് സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്.
ഒരു കുറ്റകൃത്യത്തിന് ഒരു മൊബൈൽ ഫോണും സിം കാർഡും ആണ് സംഘം ഉപയോഗിച്ച് വന്നിരുന്നത്. കുറ്റകൃത്യത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൂട്ടുപ്രതികളെ പറ്റിയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് കണ്ടെത്താനായത്. പ്രതിക്ക് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ, കൊല്ലം ഈസ്റ്റ്, ആറ്റിങ്ങൽ, തമിഴ് നാട്ടിലെ വാട്ട്രാപ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസ് നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.കെ രാജേഷ്, പി.സി ജയകുമാർ, സീനിയർ സിപിഓ നിഷാന്ത് കുമാർ,ബിബിൽ മോഹൻ എന്നിവരാണുള്ളത്.
















