മലപ്പുറം: ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണമെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ജി. സുധാകരന്റെ പ്രസ്താവന. ഹമാസ് തിരിച്ചടിക്കണമെന്നും ഐക്യരാഷ്‌ട്ര സഭ പുനഃസംഘടിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
“ഹമാസ് അത്ര വലിയ ഭീകരസംഘടനയൊന്നും അല്ല. ഹമാസ് തിരിച്ചടിക്കണം. ആധുനിക ആയുധങ്ങള്‍ സമാഹരിക്കണം. ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവില്‍ ബോബ് വീണാലേ പ്രശ്‌നം അവസാനിക്കു. ഇതുപോലൊരു അതിക്രമം ലോകത്ത് എവിടെയും നടന്നിട്ടില്ല. എന്തിനാണ് ഐക്യരാഷ്‌ട്ര സഭ? ഇസ്രയേലിനെതിരേ പ്രമേയം കൊണ്ടുവന്നാല്‍ അമേരിക്ക വീറ്റോ ചെയ്യും. ആര്‍ക്കും വീറ്റോ പവര്‍ വേണ്ട. ഇന്ത്യ അനങ്ങുന്നില്ല. കാരണം ഇസ്രയേലുമായി സൗഹൃദമാണ്.
റഷ്യയെ ആക്രമിക്കാനുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും ഗൂഢാലോചനയാണ് യുക്രൈന്‍ യുദ്ധത്തിന് കാരണം. റഷ്യയെ പിടിച്ചടക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് യുദ്ധം. പഠിക്കുക, ഡിഗ്രി എടുക്കുക, നല്ല ജോലിക്ക് പോവുക’ എന്നത് മാത്രമായി യുവതലമുറയുടെ ലക്ഷ്യം ഒതുങ്ങിപ്പോയി. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും തങ്ങള്‍ക്ക് സുഖമായി ജീവിക്കണമെന്ന ചിന്താഗതിയിലേക്ക് ഇന്ത്യന്‍ സമൂഹം അതിവേഗം മാറിക്കൊണ്ടിരുന്നു. ഈ മനോഭാവം യുവജനങ്ങളെ മാത്രമല്ല, തൊഴിലാളികളെയും സ്വാധീനിച്ചു. അവര്‍ക്കിടയിലും സമരം ചെയ്യേണ്ട ആവശ്യമില്ല, സുഖമായി ജീവിക്കുക എന്ന ചിന്ത വളര്‍ന്നു.- സുധാകരന്‍ പറഞ്ഞു.
















