പ്യോങ്ങ് യാങ്ങ് :വടക്കന്‍ കൊറിയയെ ചര്‍ച്ചയ്‌ക്ക് വിളിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോട് തങ്ങള്‍ ആണവായുധങ്ങൾ ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് തുറന്നടിച്ച് വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ്ങ് ഉന്‍. ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന നിർബന്ധിക്കാതിരുന്നാല്‍ അമേരിക്കയുമായി ചർച്ചയ്‌ക്ക് തയാറെന്നും കിം ജോങ്ങ് ഉന്‍ പറഞ്ഞു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്ക് സൈനികരെയും ആയുധവും വരെ നല്‍കി സഹായിക്കുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. രണ്ട് തവണ കിം ജോങ്ങ് ഉന്‍ റഷ്യ സന്ദര്‍ശിക്കുകയും ചെയ്തു. പ്രത്യേക റെയില്‍പ്പാത വഴിയായിരുന്നു റഷ്യയിലേക്ക് ഇദ്ദേഹം പോയത്. ഈയിടെ കിം ജോങ്ങ് ഉന്‍ ചൈന സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് പുടിനൊപ്പം കിങ്ങ് ജോങ് ഉന്‍ ചൈനയുടെ ആയുധപരേഡ് കണ്ടിരുന്നു.
ചൈനയുമായും റഷ്യയുമായും ഉള്ള വടക്കൻ കൊറിയയുടെ ബന്ധമാണ് അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നത്. പഴയതുപോലെ അമേരിക്ക കേന്ദ്രീകൃതമായ ഒരു ലോകക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അമേരിക്ക വടക്കന്‍ കൊറിയയെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവന്നത് ചൈനയേയും റഷ്യയേയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
അമേരിക്കയുടെ ഉപരോധങ്ങളിൽ നിന്ന് മുക്തമാകാൻ വേണ്ടി മാത്രം ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ ആയിരുന്നു കിം ജോങ് ഉന്നിന്റെ ഈ പ്രഖ്യാപനം. അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഗുരുതരമായ ഭീഷണികളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ ആണവായുധങ്ങൾ രാജ്യത്തിന് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഉത്തര കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കുന്ന തരത്തിലുള്ള ഒരു ചർച്ചക്കും തയ്യാറല്ലെന്നും കിം വ്യക്തമാക്കി. ഉത്തരകൊറിയയെ ദുർബലപ്പെടുത്താനും ഭരണകൂടത്തെ നശിപ്പിക്കാനുമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉദ്ദേശ്യം മാറ്റമില്ലാതെ തുടരുകയാണെന്നും കിം കുറ്റപ്പെടുത്തി.
ഈ വർഷം വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ചെ മ്യങ്ങുമായുള്ള ഒരു കൂടിക്കാഴ്ചയ്‌ക്കിടെ സംസാരിക്കവേയാണ് ട്രംപ് ഈ ആഗ്രഹം വെളിപ്പെടുത്തിയത്.
വടക്കന്‍ കൊറിയയുടെ പക്കല്‍ ആണവായുധങ്ങളുണ്ടോ?
റഷ്യയും അതിനുമുമ്പ് സോവിയറ്റ് യൂണിയനും ഉത്തരകൊറിയയ്‌ക്ക് ആണവ വൈദഗ്ധ്യവും മിസൈൽ സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. പക്ഷെ ആണവോര്‍ജ്ജം നല്‍കുക എന്ന സമാധാനപരമായ ഉപയോഗത്തിന് മാത്രമാണ് റഷ്യ വടക്കന്‍ കൊറിയെ അനുവദിച്ചിട്ടുള്ളത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വടക്കന്‍ കൊറിയ ചൈനയോട് ആവശ്യപ്പെട്ടെങ്കിലും ചൈന ഈ ആവശ്യം നിരസിച്ചിരുന്നു. എന്നാലും മിസൈല്‍ സാങ്കേതികവിദ്യയും മറ്റ് ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും വടക്കന്‍ കൊറിയയ്‌ക്ക് നല്‍കിയിരിക്കുന്നത് റഷ്യയും ചൈനയും തന്നെയാണ്. അതീവ രഹസ്യമായി ആണവായുധം നിര്‍മ്മിയ്‌ക്കാനുള്ള രഹസ്യസഹായം റഷ്യ വടക്കന്‍ കൊറിയയ്‌ക്ക് നല‍്കുന്നു എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.
വടക്കന്‍ കൊറിയയില്‍ നിന്നും കുതിച്ചെത്തുന്ന ആണവമിസൈല്‍ എന്നും അമേരിക്കയുടെ പേടിസ്വപ്നമാണ്. റൗഡി രാജ്യങ്ങളുടെ (Rogue States) പട്ടികയില്‍ വടക്കന്‍ കൊറിയയെ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
















