ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തേകുന്ന ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തിൽ. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജിഎസ്ടി പരിഷ്‌കരണം ഗുണം ചെയ്യും. അടുക്കള സാമഗ്രികൾ മുതൽ വാഹനവും മരുന്നും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുമടക്കം 375ഓളം ഇനങ്ങളുടെ നികുതിയിൽ തിങ്കളാഴ്ച മുതൽ ഗണ്യമായ കുറവുണ്ടാകും.
രാജ്യത്തെ എല്ലാ മേഖലയ്‌ക്കും ജിഎസ്ടി പരിഷ്‌കരണം നേട്ടമാകും. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും വ്യാപാരികളും പ്രവേശന നികുതി, വില്‍പ്പന നികുതി, എക്സൈസ്, വാറ്റ്, സേവന നികുതി തുടങ്ങി വിവിധ നികുതികളുടെ വലയിലായിരുന്നു. പലതരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളാണ് ദൈവം എന്നതാണ് സര്‍ക്കാറിന്റെ നയം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. ഭാരതം മറ്റൊരു നിര്‍ണായകഘട്ടത്തിലേക്ക് കടക്കുകയാണ്. ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ എല്ലാവര്‍ക്കും ഗുണമുണ്ടാകും. നികുതി ഭാരതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പുകൂടിയാണ് ജിഎസ്ടി പരിഷ്‌കരണം – പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഇതിനു തുടര്‍ച്ചയുണ്ടാകും. ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകള്‍ ഇല്ലാതാക്കുന്നു. ഇന്ന് മുതല്‍ 5%, 18% നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം നികുതിയിലെത്തും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പലതരം നികുതികളാണ് രാജ്യത്ത് വിലവര്‍ധനയ്‌ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധി പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങി എല്ലാ സാധനങ്ങളുടെയും വില കുറയും. വ്യാപാരികള്‍ ജിഎസ്ടി പരിഷ്‌കരണത്തില്‍ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്‌ക്കുന്നവര്‍ക്കും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്‍കം ടാക്സ് ഇളവ് പരിധി ഉയര്‍ത്തല്‍, ജിഎസ്ടി പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് ശക്തി പകര്‍ന്നു. സ്വദേശി ഉപഭോഗം നമ്മുടെ അഭിവൃദ്ധിക്കായുള്ള മുന്നേറ്റത്തെയും ശക്തിപ്പെടുത്തും.
രാജ്യത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കണം. ഭാരതത്തില്‍ നിര്‍മിച്ച ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന് ആവശ്യമായത് രാജ്യത്ത് തന്നെ നിര്‍മിക്കാന്‍ സാധിക്കണം. എല്ലാ വീടുകളിലും കടകളിലും സ്വദേശി ഉത്പന്നങ്ങള്‍ നിറയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നവരാത്രി ആശംസകളും നേര്‍ന്നു.
















