കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദേശം. കേസില്‍ നേരത്തെ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്.
സ്വഭാവിക നടപടിയാണ്. കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. മുൻ മാനേജർ എന്ന് വിശേഷിപ്പിക്കുന്ന വിപിനെ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് പരാതിയും എഫ്‌ഐആറും. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ണി മുകുന്ദൻ രൂക്ഷമായ മർദനം നടത്തിയിട്ടില്ല എന്നാണ് കുറ്റപത്രം.
വിപിൻകുമാർ മുൻമാനേജർ ആണെന്ന വാദം ഉണ്ണി മുകുന്ദൻ പൂർണമായും തള്ളിയിരുന്നു. 2018 ല്‍ പിആർഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്‌സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. വിപിനെ താൻ തല്ലിയിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
















