ചലച്ചിത്രരംഗത്തുള്ള സമഗ്ര സംഭാവനയ്‌ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം അതുല്യ നടന്‍ മോഹന്‍ലാലിനെ തേടി എത്തിയിരിക്കുകയാണല്ലോ. അഭിനയ ലോകത്തിനു വേണ്ടി ജന്മമെടുത്തതാണ് താനെന്ന് ഇതിനോടകം മോഹന്‍ലാല്‍ തെളിയിച്ചു കഴിഞ്ഞു. കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ അഭിനയത്തോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തിയ മോഹന്‍ലാല്‍ തിരനോട്ടം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നത്. ആ ചിത്രം പ്രദര്‍ശനത്തിന് എത്തിയില്ലെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ ഈ നടന്‍ പ്രേക്ഷക മനസ്സില്‍ കയറിക്കൂടി. ആ ചിത്രത്തിലെ നരേന്ദ്രന്‍ എന്ന കഥാപാത്രം വലിയൊരു കടന്നു വരവായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വന്‍വിജയം നേടിയതോടെ മോഹന്‍ലാല്‍ എന്ന നടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ചില ചിത്രങ്ങളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉപനായകനായും നായകനായും പ്രതിനായകനായും മോഹന്‍ലാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് മലയാള സിനിമ കണ്ടത്. ആ ജൈത്രയാത്ര തുടരുകയാണ്.
സ്വതസിദ്ധമായ അഭിനയത്തിലൂടെ ആബാലവൃദ്ധം പ്രേക്ഷകരുടെയും പ്രിയപ്പെട്ടവനായി ലാല്‍ മാറിയത് വളരെ പെട്ടെന്നാണ്. മോഹന്‍ലാല്‍ അവര്‍ക്ക് ഒരു നടനല്ല, സ്വന്തം ലാലേട്ടനാണ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ജാതകം തന്നെ മോഹന്‍ലാല്‍ തിരുത്തിക്കുറിച്ചു. എം.ടി. വാസുദേവന്‍ നായരുടേയും പദ്മരാജന്റെയും ഭരതന്റെയും ലോഹിതദാസിന്റെയും തിരക്കഥകളിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങളെ ജീവസുറ്റതാക്കാന്‍ ഈ അഭിനയപ്രതിഭയ്‌ക്ക് കഴിഞ്ഞു. ദേവാസുരത്തിലെയും ആറാംതമ്പുരാനിലേയും പുലിമുരുകനിലേയും മറ്റും അതിമാനുഷ കഥാപാത്രങ്ങളെ മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അയത്നലളിതമായി അവതരിപ്പിച്ച് പ്രേക്ഷകരെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കാനും കരയിപ്പിക്കാനും ലാലിന് കഴിഞ്ഞു. മലയാള സിനിമയുടെ വാണിജ്യ വിജയത്തിന് അനിവാര്യ ഘടകമായി ഈ നടന്‍ മാറുകയായിരുന്നു. ഇതിനെല്ലാമിടയില്‍ നടനത്തിന്റെ അപാര സാധ്യതകളെ ലോകത്തെ അറിയിച്ച, വൈവിധ്യമുള്ള എത്രയോ കഥാപാത്രങ്ങള്‍…ഇരുവര്‍, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, വാനപ്രസ്ഥം, വാസ്തുഹാര, അഹം, കമലദളം, തന്മാത്ര, ഭ്രമരം, സദയം, അമൃതം ഗമയ, തൂവാനത്തുമ്പികള്‍…
നായകന്‍, വില്ലന്‍ എന്നീ വേര്‍തിരിവുകളില്ലാതെ, ലഭിക്കുന്ന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഈ നടന്റെ സവിശേഷതയാണ്. താരപദവി ഇതിന് ഒരിക്കലും തടസ്സമാവുന്നില്ല. ആക്ഷനും കട്ടിനുമിടയില്‍ കഥാപാത്രമായി ജീവിക്കാന്‍ കഴിയുന്ന നടന്മാരില്‍ മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുന്നു. മറ്റ് പല അഭിനേതാക്കളെയും പോലെ റീടേക്കുകള്‍ വേണ്ടി വരുന്നില്ല. ഡോക്ടറായും രോഗിയായും അഭിനയിക്കുമ്പോഴുള്ള മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ വലിയ നടന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്നു. ഒരുതരം പരകായ പ്രവേശങ്ങളാണ് ഇക്കാര്യത്തില്‍ സംഭവിക്കുന്നതെന്നു പറയാം. കലയോടുള്ള സമര്‍പ്പണമാണ് ഈ നടന്റെ തിളക്കമാര്‍ന്ന വിജയങ്ങള്‍ക്ക് കാരണം. കഥാപാത്രങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നതിനു പിന്നില്‍ ഈ സമര്‍പ്പണമുണ്ട്. ഭാരതീയ സിനിമയിലെന്നല്ല, ലോകസിനിമയില്‍ത്തന്നെ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണ് മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതം. പ്രതിഭയുടെയും വൈവിധ്യത്തിന്റെയും സാരാംശമാണ് മോഹന്‍ലാല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ തന്നെ വലിയൊരു അംഗീകാരമാണ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നിരവധി അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചിട്ടുള്ള ഈ നടന് രാഷ്‌ട്രം നല്‍കുന്ന ആദരവാണ് ഫാല്‍ക്കെ പുരസ്‌കാരം. മലയാള സിനിമയുടെ അഭിമാന മൂഹൂര്‍ത്തമാണിത്.
















