അയല്‍പക്കത്തെ നേപ്പാളിലെ ആഭ്യന്തര പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാം വായിക്കുമ്പോള്‍തന്നെ അതിര്‍ത്തിയില്‍ ഭാരതം സുരക്ഷ കര്‍ശനമാക്കുന്നതിന്റെയും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെയും വാര്‍ത്തകള്‍ അനുബന്ധമായി വായിക്കുന്നുണ്ട്. അയല്‍പക്കത്ത് തന്നെയുള്ള പാകിസ്ഥാനിലും മ്യാന്‍മറിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും മറ്റും നേപ്പാളില്‍ സംഭവിച്ചതുപോലുള്ള ആഭ്യന്തര സാഹചര്യം ഉണ്ടായിരുന്നുവല്ലോ. അനധികൃത കുടിയേറ്റം തന്നെയാണ് ഇത്തരം സഹചര്യങ്ങളില്‍ ഭാരതത്തിന്റെ തലവേദനയും. അനധികൃതകുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരും എല്ലാം ലക്ഷ്യം വയ്‌ക്കുന്നത് സമാധാനം പുലരുന്ന, വികസനക്കുതിപ്പ് നടത്തുന്ന ഭാരതം മാത്രമാണ്.
ഭാരതത്തില്‍ നിന്ന് അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ വിസയ്‌ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അറിയാം അതെത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. നിങ്ങള്‍ ഭാരതത്തിലേക്ക് തന്നെ തിരിച്ചുവരുമെന്നുള്ള ഉറപ്പ്, നിങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിസ ലഭിക്കൂ. അല്ലെങ്കില്‍ തിരസ്‌കരിച്ചു കളയും. എല്ലാ രേഖകളും ഉണ്ടായിട്ടും ഒന്നിലധികം തവണ തിരസ്‌കരിക്കപ്പെടുന്നവര്‍ ഏറെയാണ്. കാരണം അത്രമേല്‍ കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മിക്ക ലോകരാജ്യങ്ങളും. ഇക്കാരണത്താല്‍ സര്‍വ്വരാജ്യസ്‌നേഹം പറഞ്ഞിരുന്ന ഇടങ്ങളില്‍ പോലും ദേശീയ വികാരം ആളിക്കത്തുന്നത് നമുക്ക് കാണാന്‍ കഴിയും. ഇക്കഴിഞ്ഞ ആഗസ്തിലാണ് രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തില്‍ നിന്ന് യുഎസ് ഒഴിവാക്കിയത്! കനത്ത നിയന്ത്രണങ്ങളോടെ ജര്‍മന്‍ പാര്‍ലമെന്റ് കുടിയേറ്റ നിയമം പാസാക്കിയത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. ഇതുപോലെ ഒരുപാട് രാജ്യങ്ങള്‍…എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടിക്കണ്ട് മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ബീഹാറിലും അസമിലും പശ്ചിമ ബംഗാളിലും ഒക്കെയുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കലും കൊണ്ടുവന്നപ്പോള്‍ ഇവിടെയുള്ള പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ ഉണ്ടാക്കിയ, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുകില്‍ നാം കാണുന്നതാണല്ലോ.
ഇത്രയും ആമുഖമായി പറഞ്ഞത് ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ഒരു സിനിമയെക്കുറിച്ച് പറയാനാണ്. ഈ വര്‍ഷം ഏപ്രി
ല്‍ അവസാനം പുറത്തിറങ്ങിയ, വന്‍ താരനിരയില്ലാത്ത, ചെറിയ ബജറ്റിലുള്ള തമിഴ് ചിത്രമാണ് ഇത്. അഭിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സംവിധായകനും നിര്‍മ്മാതാവും കൂടിയായ ശശികുമാറും സിമ്രാനും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. റിലീസ് ചെയ്ത് പതുക്കെ ഓടിത്തുടങ്ങി ഒരു ‘സര്‍പ്രൈസ് ഹിറ്റ് ‘ ആയി മാറിയ ചിത്രമാണ് ഇത്. ഏഴു കോടി രൂപ ബജറ്റില്‍ ചെയ്ത ചിത്രത്തിന് 90 കോടി രൂപയാണ് ലഭിച്ചത്. 2025 ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഏഴാമത്തെ തമിഴ് ചിത്രവും 2025 ലെ ഏറ്റവും ലാഭകരമായ ഇന്ത്യന്‍ ചിത്രവുമായി മാറി ‘ടൂറിസ്റ്റ് ഫാമിലി’. ഇപ്പോഴിത് ഓടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു.
ആദ്യം കഥാസംഗ്രഹം പറയാം. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്‌നവും സാമ്പത്തിക പ്രതിസന്ധിയും വലച്ച ഒരു ശ്രീലങ്കന്‍ തമിഴ് കുടുംബം മെച്ചപ്പെട്ട ഭാവി അന്വേഷിച്ച് ഭാരതത്തിലേക്ക് അനധികൃതമായി കുടിയേറുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം.
ധര്‍മ്മദാസ്, ഭാര്യ വാസന്തി, ആണ്‍മക്കളായ നിതുഷന്‍, മുരളി എന്നീ നാല് പേരടങ്ങുന്ന ഒരു തമിഴ് കുടുംബം ജാഫ്‌നയിലെ അവരുടെ ജന്മദേശം വിട്ട്, വല്‍വെട്ടിത്തുറൈ വഴി ധനുഷ്‌കോടി – രാമേശ്വരം വഴി ഭാരതത്തില്‍ അഭയം തേടുന്നു. ഇതുപോലെ നേരത്തെ തന്നെ എത്തിയ വാസന്തിയുടെ സഹോദരന്‍ പ്രകാശിന്റെ സഹായം അവര്‍ക്കു ലഭിക്കുന്നുണ്ട്. രാമേശ്വരം തീരത്ത് ബോട്ടില്‍ ഇവര്‍ എത്തുമ്പോള്‍ തന്നെ പട്രോളിങ്ങിലുള്ള എ. ഭൈരവന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കുടുംബത്തെ പിടികൂടുന്നുണ്ട്. എന്നാല്‍ ഇവര്‍ ചില കള്ളങ്ങള്‍ പറഞ്ഞു രക്ഷപ്പെടുകയാണ്. വാസന്തിയുടെ സഹോദരന്‍ പ്രകാശിനൊപ്പം ഈ കുടുംബം ഒരു ടാക്‌സിയില്‍ ചെന്നൈയിലെത്തുകയും അവിടെയുള്ള കേശവ നഗര്‍ കോളനിയില്‍ ഒരു പൊലീസുകാരന്റെ വാടകവീട്ടില്‍ താമസമാരംഭിക്കുകയും ചെയ്യുന്നു. തങ്ങള്‍ മലയാളികളാണ് എന്നാണ് ഈ കുടുംബം എല്ലാവരോടും പറയുന്നത്. ദാസ് താമസിയാതെ തന്റെ അയല്‍ക്കാരനായ റിച്ചാര്‍ഡിന്റെ ഡ്രൈവറായി താല്‍ക്കാലിക ജോലി കണ്ടെത്തുന്നു. ശ്രീലങ്കന്‍ തമിഴ് ഭാഷ ചിലപ്പോള്‍ പ്രശ്‌നമായേക്കും എന്നതിനാല്‍ അധികം ആളുകളുമായി അടുക്കരുതെന്ന് സഹോദരന്‍ പ്രകാശ് കുടുംബത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അയാള്‍ കുടുംബത്തിന് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി കൊടുക്കുന്നുമുണ്ട്. എന്നാല്‍ കുടുംബത്തിന്റെ നിഷ്‌കളങ്കത കാരണം അവര്‍ കോളനിയിലെ എല്ലാവരുമായും സൗഹൃദത്തിലാവുകയാണ്. ഒപ്പം കോളനിക്കാരെ പരസ്പരം നല്ല അയല്‍ക്കാരാക്കി മാറ്റുകയും ചെയ്യുന്നു. പലരുടെയും ജീവിതത്തില്‍ ഇടപെടുന്ന ഈ കുടുംബം കാരുണ്യവും നന്മയും അവരുടെ പരിസരങ്ങളില്‍ പ്രസരിപ്പിക്കുന്നു. ക്രമേണ ദാസും കുടുംബവും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണെന്ന കാര്യം കേശവ നഗര്‍ കോളനി മനസ്സിലാക്കുന്നു.
ഇതിനിടയില്‍ രാമേശ്വരത്ത് ഒരു ബോംബ് സ്‌ഫോടനം നടക്കുന്നു. എസിപി ബല്‍വാന്‍ സിങ് കേസ് ഏറ്റെടുക്കുന്നു. തുടക്കത്തില്‍ പട്രോളിംഗ് നടത്തിയ പൊലീസുകാരനായ ഭൈരവന്റെ സഹപ്രവര്‍ത്തകര്‍ ദാസിനെയും കുടുംബത്തിനേയും സംശയിക്കുകയാണ്. ഇതിനിടെ സ്‌ഫോടനസ്ഥലത്തിനടുത്തുള്ള ഒരു ചവറ്റുകുട്ടയില്‍ ദാസ് മാലിന്യം നിക്ഷേപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. . ഈ കുടുംബത്തെ ഇഷ്ടപ്പെടുന്ന ഭൈരവന്‍,അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതില്‍ നിന്ന് സഹപ്രവര്‍ത്തകരെ തടയുന്നു. എന്നാല്‍ വകുപ്പുതല ശിക്ഷ ഒഴിവാക്കാന്‍ ബല്‍വാനും ഭൈരവനും രാമേശ്വരത്ത് നിന്ന് ചെന്നൈയില്‍ എത്തി ദാസിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുന്നു; ദാസിന്റെ കുടുംബത്തെ പിടികൂടാന്‍ വീടുതോറുമുള്ള അന്വേഷണം നടത്തുന്നു. എന്നിരുന്നാലും, ഒടുവില്‍ അവര്‍ ദാസിന്റെ വീട്ടിലെത്തുമ്പോള്‍, അവരെ രക്ഷിക്കുന്നതിന് വേണ്ടി രാമേശ്വരത്ത് താന്‍ മുമ്പ് കണ്ടുമുട്ടിയ കുടുംബമല്ല ഇതെന്ന് പൊലീസുകാരനായ ഭൈരവന്‍ പറയുന്നു. അയല്‍ക്കാര്‍ മുഴുവന്‍ ദാസിന്റെയും കുടുംബത്തിന്റെയും യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നു. പൊലീസ് അന്വേഷണത്തില്‍ നിന്ന് ദാസിന്റെ കുടുംബത്തെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനായി കോളനിയിലെ മുഴുവന്‍ ആളുകളും ശ്രീലങ്കന്‍ തമിഴ് ഭാഷയിലാണ് സംസാരിക്കുന്നത്. ദാസും കുടുംബവും സന്തോഷത്തോടെ കേശവനഗര്‍ കോളനിയില്‍ ജീവിതം തുടരുന്നു.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലെ മനുഷ്യത്വത്തിന്റെയും ബന്ധത്തിന്റെയും ഇഴയടുപ്പം ഈ ചിത്രം സമര്‍ത്ഥമായി അന്വേഷിക്കുന്നുണ്ട്. സുഖമായി കണ്ടിരിക്കാം. എന്നാല്‍ പൊ
ളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരോട് ചോദിക്കാനുള്ളത് ഈ ചിത്രം പൊളിറ്റിക്കലി കറക്ടാണോ എന്നാണ്. ഒരു ശ്രീലങ്കന്‍ തമിഴ് കുടുംബം ബോട്ടില്‍ തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നതിന്റെ കഥ പുതിയതല്ല. പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നതും ഇന്നും തുടരുന്നതുമായ ഒരു യാഥാര്‍ത്ഥ്യമാണിത്. ഇവര്‍ക്കായി സര്‍ക്കാര്‍ ക്യാമ്പുകളും ഉണ്ട് . ഭാരതത്തില്‍ കുടിയേറി വ്യാജരേഖയില്‍ സന്തോഷമായി ജീവിക്കുന്ന കുടുംബത്തിന്റെ കഥയ്‌ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (ഇആഎഇ) സര്‍ട്ടിഫിക്കറ്റ് എങ്ങനെയാണ് ലഭിക്കുന്നത്. പൊള്ളുന്ന ഒരു രാഷ്‌ട്രീയ വിഷയം എത്ര ലളിതമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു ഉട്ടോപ്യന്‍ സമൂഹത്തിന്റെ ചിത്രീകരണമാണ് കാണാന്‍ കഴിയുക. നന്മയും കാരുണ്യവും നിറഞ്ഞ അനധികൃത കുടിയേറ്റ കുടുംബത്തെ എത്ര എളുപ്പത്തിലാണ് നാം സ്വീകരിക്കുന്നത്! എന്തൊക്കെയായാലും അനധികൃത കുടിയേറ്റ കുടുംബത്തെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ തയ്യാറെടുപ്പ് ധാര്‍മ്മികതയ്‌ക്ക് നിരക്കുന്നതാണോ.
ഈ ലോകത്തിലെ എല്ലാവരെയും സംശയത്തോടെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് ഈ സിനിമ ഊന്നിപ്പറയുന്നത് . ഇന്നത്തെ ലോകത്ത്, ആരെങ്കിലും നല്ലവരായി പെരുമാറുകയാണെങ്കില്‍, അവര്‍ക്ക് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് നാം നമ്മളെത്തന്നെ പലപ്പോഴും വിശ്വസിപ്പിക്കാറുണ്ട്. ആളുകള്‍ക്ക് നല്ലവരാകാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ‘ടൂറിസ്റ്റ് ഫാമിലി’ ശ്രമിക്കുന്നു, എന്നാല്‍ മുകളില്‍ ആമുഖത്ത് പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി വിശകലനം ചെയ്യുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള (146 കോടി ) ഭാരതത്തിന് അനധികൃത കുടിയേറ്റം താങ്ങാന്‍ പറ്റുന്നതല്ലെന്ന് കാണാം. നിര്‍ഭാഗ്യവശാല്‍ അനധികൃത കുടിയേറ്റത്തേയും വ്യാജ തിരിച്ചറിയല്‍ രേഖ ചമയ്‌ക്കുന്നതിനെയും നന്മയുടെയും കാരുണ്യത്തിന്റേയും മനുഷ്യത്വത്തിന്റെയും പേര് പറഞ്ഞു വെള്ള പൂശുകയാണ് ‘ടൂറിസ്റ്റ് ഫാമിലി’യുടെ അണിയറശില്പികള്‍. അതുകൊണ്ടുതന്നെയാണ് ഈ ചലച്ചിത്രം ഇതിലെ കഥാപാത്രങ്ങളെപ്പോലെ അത്ര നിഷ്‌കളങ്കമല്ലെന്ന് പറഞ്ഞുവയ്‌ക്കുന്നത്.
















